
ദില്ലി: രാജസ്ഥാനിലെ അൽവാറിൽ കർഷകനേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിൽ എബിവിപി നേതാവ് അടക്കം 14 പേര്‍ അറസ്റ്റില്‍. ഋഷി ഭാരതി സർവകലാശാല മുൻ യൂണിയൻ പ്രസിഡന്‍റും എബിവിപി നേതാവുമാണ് അറസ്റ്റിലായവരില്‍ ഒരാളായ കുല്‍ദീപ് യാദവ്. ഹർസോളിയിലെ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്.
ടിക്കായത്ത് സഞ്ചരിച്ച വാഹനത്തിന് പിന്നിൽ വന്ന കാറിന് നേരെയാണ് ആക്രമണം നടന്നത്. ടാറ്റാപൂരിൽ വച്ച് വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ച സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന് നേരെ വെടിവപ്പ് നടന്നിട്ടില്ലെന്നും വടികളും കല്ലുകളും കൊണ്ട് കാർ അക്രമികള്‍ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
മറ്റ് പ്രതികൾക്കായി പൊലീസ് തിരിച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ പങ്കില്ലെന്ന് പ്രാദേശിക ബിജെപി നേതൃത്വം പ്രതികരിച്ചു. മെയ് പത്തിന് ശേഷം കര്‍ഷക സമരം ശക്തമാക്കുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കണ്ടെന്ന് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam