
ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറായ സിദ്ധാർത്ഥ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഒരു പാർട്ടിക്കിടെ പരിചയപ്പെട്ട യുവാവ് ഉദയ്പൂരിലെ മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ഫ്രഞ്ച് യുവതിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും, തന്നെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നും സിദ്ധാർത്ഥ പറഞ്ഞു.
ജൂൺ 22 ന് ദില്ലിയിൽ നിന്ന് ഉദയ്പൂരിലെത്തിയ യുവതി നഗരത്തിലെ അംബമത പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ടൈഗർ ഹില്ലിനടുത്തുള്ള ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോയിലും പാർട്ടിയിൽ പങ്കെടുക്കുകയും അവിടെ വെച്ച് പ്രതിയെ കണ്ടുമുട്ടുകയും ചെയ്തു. ഹോട്ടലിലേക്ക് മടങ്ങാൻ സ്ത്രീ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, അയാൾ അവളെ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.
ഫോണിൽ ചാർജ് ഇല്ലായിരുന്നതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല. ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ പ്രതി അവളോട് ആലിംഗനം ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോൾ ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. ഫ്രഞ്ച് യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരോടാണ് യുവതി പീഡന വിവരം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam