
ദില്ലി: ഹിൻഡൻബർഗ് പുറത്തുവിട്ട ആരോപണത്തിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തെളിയിക്കാനാകാത്ത ആരോപണങ്ങൾ ഹിൻഡൻബർഗ് വിണ്ടും ഉന്നയിക്കുകയാണെന്നും മാധബി ബുച്ചമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഹിൻഡൻബർഗ് രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
അതിനിടെ, സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഹിൻഡൻബർഗിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി പറഞ്ഞു. ഈ റിപ്പോർട്ട് വരുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയാമായിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് തന്നെ ഇത്തരം വിദേശ റിപ്പോർട്ടുകൾ വരുന്നത് എന്തുകൊണ്ടാണ്. ഇന്ത്യയിൽ സാമ്പത്തിക അസ്ഥിരതയും, അരാജകത്വവും സൃഷ്ടിക്കാനുള്ള ഗൂഢാലോചന ഇതോടെ വ്യക്തമായിരിക്കുകയാണ്. വിദേശ ശക്തികളുമായി കൂട്ടുചേർന്ന് പ്രതിപക്ഷം രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.
അതിനിടെ, ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും രംഗത്തെത്തിയിരുന്നു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഇന്നലെയാണ് സെബി ചെയർപേഴ്സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻ ബർഗ് രംഗത്തെത്തിയത്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് ആഗസ്ത് 23ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam