
ഗജപതി:ഒഡീഷയിലെ ഗജപതിയിൽ എട്ടാം ക്ലാസ്സുകാരി വളർത്തമ്മയെ ശ്വാസം മുട്ടിച്ചുകൊന്നു.ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം എതിർത്തതിന്റെ വൈരാഗ്യത്തിലാണ് അരും കൊല. പതിമൂന്നുകാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അമ്മാവൻ പരിശോധിച്ചതോടെയാണ് സ്വാഭാവിക മരണമെന്ന് തെറ്റിദ്ധരിച്ച കേസിൽ വഴിത്തിരിവുണ്ടായത്. പെൺകുട്ടിയേയും പ്രായപൂർത്തിയയായ രണ്ട് ആൺസുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ഏപ്രിൽ 29നാണ് ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന ധാരണയിലായിരുന്നു രാജലക്ഷ്മിയുടെ ബന്ധുക്കളുണ്ടായിരുന്നത്.
ജനിച്ചതിന് പിന്നാലെ അജ്ഞാതർ തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയ ഏറ്റെടുത്ത് വളർത്തിയ 54കാരിയേയാണ് വളർത്തുമകൾ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് കുട്ടിയെ രാജലക്ഷ്മിക്ക് കിട്ടിയത്. കുട്ടികളില്ലാതിരുന്ന രാജലക്ഷ്മി ഈ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ ലഭിച്ചതിന് ഒരു വർഷത്തിന് പിന്നാലെ രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം ഏറെ കരുതലോടെ രാജലക്ഷ്മി തനിച്ചാണ് പെൺകുഞ്ഞിനെ വളർത്തിയിരുന്നത്. വർഷങ്ങൾക്ക് ശേഷം മകളുടെ പഠനം കേന്ദ്രീയ വിദ്യാലയത്തിലാക്കാൻ വേണ്ടയാണ് രാജലക്ഷ്മി താമസം പാരലഖേമുണ്ടയിലേക്ക് മാറിയത്.
ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത്, ദിനേഷ് സാഹു എന്നിവരുടെ സഹായത്തോടെയാണ് 13കാരി പോറ്റമ്മയെ കൊലപ്പെടുത്തിയത്. ഹൃദയരോഗിയായ രാജലക്ഷ്മിയുടെ സ്വത്ത് തട്ടിയെടുക്കാൻ കൂടിയുള്ള ആസൂത്രണമായിരുന്നു മൂന്ന് പേരും ചേർന്ന് നടത്തിയത്. രാജലക്ഷ്മിയുടെ സ്വർണം 13കാരി പൂജാരിക്ക് കൈമാറിയതായും. ഇയാൾ ഇത് 2.4 ലക്ഷം രൂപയ്ക്ക് പണയം വച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം രാജലക്ഷ്മിയെ മൂന്ന് പേരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം അമ്മ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കളെ അറിയിച്ച ശേഷം മൃതദേഹം പുരിയിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.
ഭുവനേശ്വറില്‍ പെണ്‍കുട്ടി മൊബൈല്‍ മറന്നുവെച്ചതാണ് കൊലപാതക വിവരം പുറത്താകാൻ കാരണമായത്. രാജലക്ഷ്മിയുടെ സഹോദരന്‍ സിബ പ്രസാദ് മിശ്ര 13കാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മൂവർ സംഘത്തിന്ഖെ കൊലപാതക പദ്ധതി പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മെസഞ്ചറിലൂടെയും ആയിരുന്നു മൂവർ സംഘം കൊലപാതക പദ്ധതി വിശദമായി തയ്യാറാക്കിയത്. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും മൂവർ സംഘത്തിന്റെ ചാറ്റുകളി വിശദമായിരുന്നു. ഇതോടെ സിബ പ്രസാദ് മിശ്ര പരാലഖേമുന്‍ഡി മേയ് 14ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണുകൾ തെളിവടക്കം നൽകിയാണ് പരാതി നൽകിയത്.
ഇതിന് പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ 21കാരൻ ഗണേഷ് റാത് , സുഹൃത്തും 20കാരനുമായ ദിനേഷ് സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗണേഷ് റാതാണ് കൊലപാതകത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. കൊല നടത്തിയാല്‍ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കള്‍ കൈവശമാക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പ്രതികളില്‍നിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam