
ജയ്പൂര്‍: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായി അമിത വേഗതയില്‍ അലക്ഷ്യമായി ഓടിച്ച വാഹനം അപകടത്തില്‍പെട്ട് നാല് മരണം. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് സംഭവം. അലക്ഷ്യമായി ഓടിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരനും അപകടത്തില്‍ മരിച്ചു.
റീല്‍സ് ചിത്രീകരിക്കാനായി യുവാക്കള്‍ ഓടിച്ചിരുന്ന കാറാണ് വലിയ അപകടമുണ്ടാക്കിയത്. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരന്‍ മനീഷ്, അമ്മ കല എന്നിവര്‍ക്ക് പുറമ കാറിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചു. റോഷന്‍ ഖാന്‍ (21), ഭവാനി സിങ് എന്നിവരാണ് മരിച്ചത്.
കാര്‍ മറ്റൊരു വാഹനത്തിലേക്കാണ് ഇടിച്ചുകയറിയതെന്നും ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു പശുവിനെയും ഇവര്‍ കാറിടിച്ച് കൊന്നു. ദേവികോട്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ജയ്സല്‍മറില്‍ നിന്ന് ബാര്‍മെറിലേക്ക് പോവുകയായിരുന്നു വാഹനം. കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു ബാരിക്കേഡില്‍ വാഹനം നിര്‍ത്താതെ സംഘം അതിവേഗത്തില്‍ ഓടിച്ചുപോയിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam