
സേലം: കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ ഞെട്ടിക്കുന്ന വാർത്തയായിരുന്നു സേലത്ത് സംശയത്തിന്‍റെ പേരിൽ അധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്ന സംഭവം. കൊടും ക്രൂരതക്ക് പിന്നാലെ ഭർത്താവ് വിജയമുരുകനെയും മൂന്ന് വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ സ്‌കൂളിന് ഒരുകിലോമീറ്റർ അകലെ ആണ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.
സേലം കമലപുരം സർക്കാർ സ്കൂലിൽ അധ്യാപികയായ ശ്രീവിദ്യയെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭർത്താവ് വിജയമുരുകൻ വെട്ടിക്കൊന്നത്. അറവുശാലയിൽ താത്കാലിക ജീവനക്കാരനായ വിജയമുരുകൻ കത്തികൊണ്ട് ശ്രീവിദ്യയുടെ തലയിലും കഴുത്തിലും വെട്ടിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്കൂളിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരി മകൾ അശോകയെയും എടുത്ത് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുംമുൻപേ ശ്രീവിദ്യ മരിച്ചു. പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെ രാത്രിയാണ് സ്കൂളിന് ഒരു കിലോമീറ്റർ അകലെയുള്ള മരത്തോട് ചേർന്ന് വിജയമുരുകന്‍റെയും മകളുടേയും മൃതദേഹം കണ്ടെത്തിയത്.
മകൾക്ക് വിഷം നൽകി കൊപ്പെടുത്തിയശേഷം മുരുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. 10 വർഷം മുൻപാണ് ശ്രീവിദ്യയുടെയും വിജയമുരുകന്‍റേയും വിവാഹം നടന്നത്. ശ്രീവിദ്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ദേഹോപദ്രവവും കടുത്തതോടെ സഹികെട്ട ശ്രീവിദ്യ ഒരുമാസം മുൻപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം മകൾക്കൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഇതിന്‍റെ പകയിലാണ് കൊലപാതകം എന്നാണ് പൊലീസ് ഭാഷ്യം. അന്വേഷണത്തിന്‍റെ ഭാഗമായി ഇരുവരുടേയും ഫോൺ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam