
ചെന്നൈ : ജീവനക്കാർക്ക് ഹിന്ദി നിര്‍ബന്ധമാക്കി സര്‍ക്കുലർ ഇറക്കിയ ഇൻഷുറൻസ് കമ്പനി ന്യൂ ഇന്ത്യ അഷ്വറൻസ് ക്ഷമാപണം നടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്പനി ഖേദപ്രകടനം നടത്തിയത്. ഓഫീസ് രേഖകൾ ഹിന്ദിയിൽ സൂക്ഷിക്കണമെന്നും ജീവനക്കാർ ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു കമ്പനി പുറത്തിറക്കിയ സര്‍ക്കുലറിലെ ആവശ്യം.
ഹിന്ദി സംസാര ഭാഷയല്ലാത്ത തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നാരോപിച്ച് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ടാക്സ് അടക്കുകയും രാജ്യ പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ ചെയ്യുകയും ചെയ്യുന്നവരാണ് തങ്ങള്‍. രാജ്യം വിവിധ സംസ്കാരങ്ങളുടെ സംയോജനമാണ്. തങ്ങളുടെ ഭാഷയ്ക്കും തുല്യ പ്രാതിനിധ്യം വേണം. തമിഴിനെ ഹിന്ദിയുമായി മാറ്റി സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
നീതി രഹിതമായ സർക്കുലർ ഉടൻ തന്നെ പിൻവലിക്കണമെന്നാവശ്യപ്പെട്ട സ്റ്റാലിന്‍ പങ്കുവെച്ച ട്വീറ്റ് വലിയ ശ്രദ്ധ നേടി. പിന്നാലെയാണ് കമ്പനി ക്ഷമാപണം നടത്തിയത്. പ്രാദേശിക ഭാഷകളോടും ബഹുമാനമാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പ് ഇറക്കി.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം