
ദില്ലി: മോദി സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറൽ സെക്രട്ടറി വിമര്‍ശിച്ചു. എത്ര തള്ളിപ്പറഞ്ഞാലും മോദി സർക്കാരിന് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ട്വിറ്റർ മുന്‍ സിഇഒയുടെ വെളിപ്പെടുത്തലിലാണ് യെച്ചൂരിയുടെ പ്രതികരണം.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസെടുത്ത സംഭവത്തില്‍ സീതാറാം യെച്ചൂരി മൗനം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനെ കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. അതേസമയം, വിഷയത്തില്‍ ശക്തമായ വിയോജിപ്പാണ് മാധ്യമലോകം രേഖപ്പെടുത്തിയത്. ഇത് ചൈനയോ വടക്കൻ കൊറിയയോ അല്ലെന്ന് ഓർക്കണമെന്നാണ് മലയാള മനോരമയുടെ മുഖപ്രസംഗം. സമഗ്രാധിപത്യത്തിന്റെ ലക്ഷണം പ്രകടമാകുന്നുവെന്ന് മാതൃഭൂമി എഴുതുന്പോൾ, സർക്കാറിന്റെ വീഴ്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ലെന്നാണ് മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റോറിയൽ. അഖിലയ്ക്ക് എതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധമെന്നാണ് കേരള കൗമുദിയുടെ നിലപാട്.
അഖില നന്ദകുമാറിനെതിരായ കേസ് ദേശീയ മാധ്യമങ്ങളടക്കം ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘപരിവാറും ഇടതുപക്ഷവും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ ഒരുപോലെയാണെന്ന തലക്കെട്ടോടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ടെലഗ്രാഫ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം പേജില്‍ വലിയ പ്രധാന്യത്തോടെയാണ് ടെലഗ്രാം വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും, ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഗൗരവത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
Also Read : അഖില നന്ദകുമാറിനെതിരായ പൊലീസ് കേസ്; ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam