എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; തരൂ‍ര്‍ മഹാരാഷ്ട്രയിലും ഖാര്‍ഗെ കശ്മീരിലും പ്രചരണം നടത്തും

Published : Oct 09, 2022, 08:21 AM ISTUpdated : Oct 29, 2022, 04:22 PM IST
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; തരൂ‍ര്‍ മഹാരാഷ്ട്രയിലും ഖാര്‍ഗെ കശ്മീരിലും പ്രചരണം നടത്തും

Synopsis

കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തില്‍ സജീവമായി ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും. തരൂര്‍ മഹാരാഷ്ട്രയിലും, ഖാര്‍ഗെ ജമ്മു കശ്മീരിലുമാണ് ഇന്ന് പ്രചാരണം നടത്തുന്നത്.
 
തരൂർ രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെയുടെ വസതിയിലെത്തും. തുടർന്ന് 12 മണിയോടെ മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തും. മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പോലെ വലിയ സ്വീകരണം പിസിസി ആസ്ഥാനത്ത് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇന്നലെ  വിമാനത്താവളത്തിൽ തരൂരിനെ സ്വീകരിക്കാൻ നേതാക്കളാരും എത്തിയിരുന്നില്ല 

കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന്   ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിൽ രണ്ട് കോണ്‍ഗ്രസ് ബൂത്തുകളിൽ തരൂർ അനുകൂല പ്രമേയം പാസായി. പുതുപ്പള്ളി തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. ഡി സി സിയ്ക്കും എഐസിസിക്കും കെ പി സിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന് മുന്നറിയിപ്പും ഇതിലുണ്ട്. 

'തരൂരിനും ഖര്‍ഗെക്കും നല്‍കിയത് ഒരേ ഒരേ പട്ടിക'; ശശി തരൂരിന്റെ പരാതി തള്ളി മധുസൂദൻ മിസ്ത്രി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്‍റെ പരാതി തള്ളി തെരഞ്ഞെടുപ്പ് സമിതി. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അതേസമയം, ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു. 

ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ല. പട്ടികയില്‍ വ്യക്തത ആവശ്യപ്പെട്ട് ശശി തരൂരിന്‍റെ ആദ്യ പരാതി. വിശദാംശങ്ങള്‍ സംഘടിപ്പിച്ച് പുതിയ പട്ടിക മിസ്ത്രി കൈമാറി. പുതുക്കി നല്‍കിയ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന അഞ്ഞൂറ് പേരെ മാറ്റി പുതിയ അറുനൂറ് പേരെ ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് സമിതിയിൽ തരൂര്‍ പരാതി അറിയിച്ചു. എന്നാല്‍ പട്ടികയിലെ മാറ്റത്തെ കുറിച്ച് വ്യക്തത വരുത്താന്‍ തയ്യാറാകാത്ത സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തരൂരിന്‍റെ പരാതി തള്ളിക്കളഞ്ഞു. ഒരേ പട്ടിക നല്‍കിയിട്ട് ഖാര്‍ഗെക്ക് പരാതിയില്ലല്ലോയെന്ന് ചോദ്യവും.

Also Read: തനിക്ക് കിട്ടുന്ന വോട്ടുകൾ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍ 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു