
ദില്ലി: കോൺഗ്രസിനെ പുനരുദ്ധരിക്കാൻ ചേർന്ന ചിന്തൻ ശിബിരത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നൽകി. കോൺഗ്രസ് പ്രഡിഡന്റ് സോണിയാ ഗാന്ധി നയിക്കുന്ന സമിതിയിൽ എട്ടംഗങ്ങളാണുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, ഗുലാം നബി ആസാദ്, അംബികാ സോണി, ദിഗ്‍വിജയ സിംഗ്, ആനന്ദ് ശർമ, കെ.സി.വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഒരു ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. പി.ചിദംബരമാണ് ടാസ്ക് ഫോഴ്സ്-2024നെ നയിക്കുക. ഈ സമിതിയിൽ ചിദംബരത്തിന് പുറമേ, മുകുൾ വാസ്നിക്, ജയ്റാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിംഗ് സുർജേവാല, സുനിൽ കാനുഗോളു എന്നിവർ അംഗങ്ങളാണ്. ടാസ്ക് ഫോഴ്സിലെ ഓരോരുത്തർക്കും ഓരോ ചുമതല ഉണ്ടായിരിക്കുമെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക ഈ സമിതിയായിരിക്കും.
'ഭാരത് ജോഡോ യാത്ര'യുടെ സംഘാടനത്തിനായി ഒരു കേന്ദ്ര പ്ലാനിംഗ് ഗ്രൂപ്പിനും എഐസിസി രൂപം നൽകിയിട്ടുണ്ട്. ദിഗ്‍വിജയ സിംഗ് നേതൃത്വം നൽകുന്ന ഒമ്പതംഗ സമിതിയിൽ സച്ചിൻ പൈലറ്റ്, ശശി തരൂർ എന്നിവരുമുണ്ട്. രൺവീത് സിംഗ് ബിട്ടു, കെ.ജെ.ജോർജ്, ജോതി മാണി, പ്രദ്യുത് ബോർഡോലയ്, ജിതു പട്‍വാരി, സലീം അഹമ്മദ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
സോണിയാ ഗാന്ധിക്ക് കീഴിലാകും ഈ മൂന്ന് സമിതികളും പ്രവർത്തിക്കുക എന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam