
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ടു അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂരെന്നും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ് വ്യക്തമാക്കി. കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യൻ സൈന്യം ലക്ഷ്യം നേടി. ഒടുവിൽ പാകിസ്ഥാൻ വെടി നിറുത്തിലിനായി സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സമയത്ത് മാധ്യമങ്ങൾ വലിയ പങ്കുവച്ചു. മാധ്യമങ്ങൾ സേനകൾക്ക് ഒപ്പം നില കൊണ്ടു. ചിലർ നൽകിയ തെറ്റായ വാർത്തകൾ ഒഴിച്ചാൽ രാജ്യ താൽപര്യത്തിനൊപ്പം മാധ്യമങ്ങൾ നിലകൊണ്ടുവെന്നും എ.പി സിങ് പറഞ്ഞു.
ഭീകര കേന്ദ്രങ്ങൾ പാക്കിസ്ഥാന്റെ എത്ര ഉള്ളിൽ ആണെങ്കിലും അത് തകർക്കാനുള്ള കരുത്ത് വ്യോമ സേനയ്ക്ക് ഉണ്ട്. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാനും വ്യോമ സേന സജ്ജമാണ്. ആ മേഖലയിൽ പുതിയ എയർ ബേസുകൾ ഉൾപ്പടെ വികസിപ്പിച്ച് വരുന്നുണ്ട്. ഇതുവരെ കണ്ട യുദ്ധങ്ങൾ പോലെ ആകില്ല വരും കാല യുദ്ധങ്ങൾ. അതിനായുള്ള തയ്യാറെടുപ്പിലാണ് സേനയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തെ സാങ്കേതിക സംവിധാനങ്ങൾ അനുസരിച്ച് മാറ്റം വരുത്തും. പുതിയ യുദ്ധവിമാനങ്ങൾക്കായി നടപടികൾ തുടങ്ങിയിട്ടുണ്ട്.
പുതിയ ട്രാൻസ്പോർട്ട് വിമാനങ്ങളും സേനയുടെ ഭാഗമാകും. യുദ്ധവിമാനങ്ങളുടെ സാങ്കേതിക സംവിധാനം ഇന്ത്യയിലേക്ക് എത്തിച്ചു ഇവിടെ നിർമ്മാണം നടത്തുന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ഓപ്പറേഷൻ സിന്ദൂരിലടക്കം നടന്നത് പോലെ യോജിച്ച പ്രവർത്തനം ആണ് ഇനി ആവശ്യം. മൂന്ന് സേനകളുടെ മാത്രമല്ല, വിവിധ ഏജൻസികളുടെ യോജിച്ച പ്രവർത്തനത്തിനാണ് ഊന്നൽ നൽകുന്നത്. 2030 നുള്ളിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഇന്ത്യക്കായി പറക്കുമെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.