
ദില്ലി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ കാരണക്കാരനായ യാത്രക്കാരന്‍റെ വിവരങ്ങൾ പുറത്ത്. പഞ്ചാബ് കപൂർത്തല സ്വദേശി ജസ്കീറത് സിംഗാണ് എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇയാൾ ലണ്ടനിലേക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദില്ലിയിൽ വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ജസ്‌കീറത് സിംഗിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് രാവിലെയാണ് എയർ ഇന്ത്യ വിമാനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രക്കാരനായ ജസ്കീറത് സിംഗിന്‍റെ മോശം പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. പിന്നാലെ ഇവർ പരാതിയും നൽകി. വിമാന ജീവനക്കാരോട് സ്കീറത് സിംഗ് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ഇയാളെ പൊലീസിന് കൈമാറിയ ശേഷം 256 യാത്രക്കാരുണ്ടായിരുന്ന വിമാനം ദില്ലി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നു.
സംഭവം ഇങ്ങനെ
256 യാത്രക്കാരുമായി രാവിലെ ആറരയ്ക്കാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം തിരിച്ചത്. യാത്ര തുടങ്ങിയതിന് ശേഷമാണ് യാത്രക്കാരനായ ജസ്കീറത്ത് സിംഗ് വിമാന ജീവനക്കാരോട് മോശമായി പെരുമാറിയത്. രണ്ട് ജീവനക്കാർക്ക് ഇയാളുടെ അക്രമത്തിൽ പരിക്കേറ്റുവെന്നും എയർ ഇന്ത്യ അറിയിച്ചു. ഇരുപത്തിയഞ്ചു വയസ്സുകാരൻ ജസ്കീറത്ത് സിംഗ് മാതാപിതാക്കൾക്കൊപ്പമാണ് സഞ്ചരിച്ചത്. ആദ്യം വാക്കാലും പിന്നാലെ രേഖാമൂലവും ജീവനക്കാര്‍ ഇയാൾക്ക് മുന്നറിയിപ്പ് നല്‍കിയതായി വിമാനക്കമ്പനി വ്യക്തമാക്കി. താക്കീതുകൾ അവഗണിച്ചതോടെയാണ് വിമാനത്തിന്‍റെ ക്യാപ്റ്റൻ വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. എന്തിനെ ചൊല്ലിയായിരുന്നു തർക്കമെന്നതിന്‍റെ വിശദാംശങ്ങൾ വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല. പത്തുമണിയോടെ വിമാനം ദില്ലിയിൽ തിരികെയിറക്കുകയായിരുന്നു. യാത്രക്കാരനെ എയർ ഇന്ത്യ ദില്ലി എയർപോർട്ട് പൊലീസിന് കൈമാറിയ ശേഷം യാത്ര തുടരുകയായിരുന്നു. വിമാനക്കമ്പനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത‌് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam