Air India Sale : അഴിമതി, നിയമവിരുദ്ധം; കേന്ദ്രത്തിനെതിരെ ബിജെപി നേതാവ്, ഹര്‍ജിയിൽ ഉത്തരവ് ഇന്ന്

By Web TeamFirst Published Jan 6, 2022, 2:58 AM IST
Highlights

 എയര്‍ ഇന്ത്യ വിൽപ്പന അഴിമതിയും, നിയമവിരുദ്ധവും, ജനതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. അതേസമയം, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ സംരക്ഷിക്കാൻ നയപരമായ തീരുമാനമാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ദില്ലി: എയര്‍ ഇന്ത്യ വിൽപ്പന (Air India Sale) ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി (BJP LeaderSubramanian Swamy) നൽകിയ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. എയര്‍ ഇന്ത്യയുടെ ഓഹരികൾ ടാറ്റയ്ക്ക് വിറ്റ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യ വിൽപ്പന അഴിമതിയും, നിയമവിരുദ്ധവും, ജനതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

അതേസമയം, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയെ സംരക്ഷിക്കാൻ നയപരമായ തീരുമാനമാണ് എടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ.

ഡിസംബര്‍ അവസാനത്തോടെ എയർ ഇന്ത്യ കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള അനുമതികൾ വൈകുന്നതാണ് പ്രയാസമായത്. 18000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്. കരാർ പ്രകാരം പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്ര സർക്കാരിന് കൊടുക്കേണ്ടത്. പുറമെ എയർ ഇന്ത്യയുടെ 15300 കോടി രൂപയുടെ കടബാധ്യതയും ടാലസ് കമ്പനി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.

കൈമാറ്റത്തെ വിമർശിച്ച് കേരള ധനമന്ത്രിയും

എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറുന്നതിനെ കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 'എയർ ഇന്ത്യ നഷ്ടം ഉണ്ടാക്കുന്ന കമ്പനിയാണ്. സർക്കാരിന് ചെറിയ തോതിലുള്ള പിന്തുണയേ കൊടുക്കാനാവൂ. 2500 കോടി മാത്രമാണ് എയർ ഇന്ത്യ വിറ്റതിലൂടെ കേന്ദ്ര സർക്കാരിന് കിട്ടിയത്.

അന്താരാഷ്ട്ര മാർക്കറ്റിലെ എയർ ഇന്ത്യയുടെ മൂല്യത്തിനനുസരിച്ച് പണം കിട്ടിയിട്ടില്ല. വിദേശ വിമാനത്താവളങ്ങളിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയർപോർട്ടിലടക്കം എയർ ഇന്ത്യക്ക് ലാന്റിങ് റൈറ്റ്സും മെയിന്റനൻസിന് സ്ഥലവുമൊക്കെയുണ്ട്. അങ്ങനെ മൊത്തത്തിലുള്ള എയർ ഇന്ത്യയുടെ മൂല്യമുണ്ട്. വാങ്ങിയ ആളെ സംബന്ധിച്ച് ഇത് ലാഭമാണ്,' - മന്ത്രി വിശദീകരിച്ചു.

click me!