ദില്ലി: ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ഇതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും.
ലോക്ക് ഡൗൺ ഏപ്രില്‍ 14 ന് അവസാനിക്കും എന്ന് പ്രതീക്ഷയിൽ ഒട്ടുമിക്ക സ്വകാര്യ വിമാന കമ്പനികളും ഏപ്രിൽ 15 മുതൽ ബുക്കിംഗുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ നീളുന്നതോടെ രാജ്യത്തെ വിമാന കമ്പനികളും ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 6000 കോടി രൂപ ഇപ്പോള്‍ വിമാനകമ്പനികളുടെ കൈവശമുണ്ട്. സര്‍വ്വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തിയതിയിലേക്ക് മാറ്റി നല്‍കാമെന്ന് വിമാന കമ്പനികൾ നിലപാട് സ്വീകരിച്ചത്.