
ദില്ലി:കേരളത്തെ (keralam)അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ (yogi adithyanath)ആഞ്ഞടിച്ച് അഖിലേഷ് യാദവ്(akhilesh yadav). ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അഖിലേഷ് രൂക്ഷ വിമർശനമുയര്‍ത്തിയത്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യം. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ട് ഘട്ടം പൂര്‍ത്തിയായി. എത്രത്തോളം ആത്മവിശ്വാസം ഉണ്ട് ഇപ്പോള്‍ എന്ന ചോദ്യത്തിന് ,എല്ലാവര്‍ക്കും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന ആഗ്രഹം ഉണ്ട്. എല്ലാവരും സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടു ചെയ്യും. തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെടുമെന്നായിരുന്നു മറുപടി. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ഇപ്പോള്‍ ബിജെപിക്ക് എതിരായെന്നും അഖിലേഷ് പറഞ്ഞു.
അഭിമുഖം
ചോദ്യം: ബിജെപിയും യോഗി ആദിത്യനാഥും പറയുന്നത് ചില സീറ്റുകള്‍ കുറയും, എന്നാല്‍ അധികാരം നിലനിർത്തുമെന്നാണ്, എന്താണ‌് പ്രതികരണം?
ബിജെപി നേതാക്കളുടെ മുഖം കണ്ടിട്ട് ജയിക്കുമെന്ന് തോന്നുന്നുണ്ടോ. അവർ ഉപയോഗിക്കുന്ന ഭാഷ നോക്കൂ. വികസനത്തെ കുറിച്ചല്ല വിവരക്കേടാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ. ആരോഗ്യം അടക്കമുള്ള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപി. ബിജെപി സർക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്. ഇപ്പോള്‍ മറുപടിയില്ലാത്തതിനാല്‍ മോശം പരാമർശം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്
ചോദ്യം: തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് പ്രധാന കാര്യങ്ങള്‍ നടന്നു. ഒന്ന് കര്‍ഷക സമരവും മറ്റൊന്ന് ഒബിസി വിഭാഗം മന്ത്രിമാരടക്കമുള്ളവര്‍ എസ്പിയില്‍ ചേർന്നതും. ഇത് ഒരു ഗെയിംചെയിഞ്ചർ ആകുമോ?
ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ഇപ്പോള്‍ ബിജെപിക്ക് എതിരായി. കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന വാഗ്ദാനം നല്‍കി.കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. പെട്രോളിന്‍റെുയം ഡീസലിന്‍റെയും വിലയും വൈദ്യുതി ചാർജും കൂടി. കർഷകര്‍ എതിരായത് കൊണ്ടാണ് കാർഷിക നിയമം പിന്‍വലിച്ചത്.
ചോദ്യം: ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളമാകുമെന്ന് യോഗി പറയുന്നു. കേരള മുഖ്യമന്ത്രി നീതി ആയോഗിന്‍റെ പ്രോഗ്രസ് കാർഡ് മറുപടിയായി കാണിക്കുന്നു?
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്.ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യുപി മുഖ്യമന്ത്രിക്ക് അറിയില്ല. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും ആക്രമം ഉണ്ടാക്കുന്നതിലും ജാതി കാര്യത്തിലുമാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കർഷകർക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ യുപിയിലാണ്. എല്ലാ രംഗത്തെയും പരിഗണിച്ച് സമഗ്രവികസനം വാഗ്ദാനം ചെയ്താണ് സമാജ്‍വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചോദ്യം: യുപി തെരഞ്ഞെടുപ്പ് ലോകസഭ തെരഞ്ഞെടുപ്പിലെ സെമിഫൈനലായാണ് സാധാരണ കണക്കാക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പിലെ സെമിഫൈനലാകുമോ?
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള ബിജെപി നേതാക്കളെല്ലാം യുപിയില്‍ പ്രചാരണം നടത്തുന്നു. യുപിയില്‍ തോറ്റാല്‍ കേന്ദ്രത്തിലും തോല്‍ക്കുമെന്നും ബിജെപിക്ക് അറിയാം. എന്നാല്‍ യുപിയിലെ ജനങ്ങള്‍ ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും
ചോദ്യം:ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുമോ
കോണ്‍ഗ്രസിന്‍റെയോ മറ്റ് പാർട്ടികളുടെയോ പിന്തുണ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. സമാജ്‍വാദി പാര്‍ട്ടി സഖ്യത്തിന് ഭരിക്കേണ്ട ഭൂരിപക്ഷം ലഭിക്കും
ചോദ്യം:കോണ്‍ഗ്രസും ബിഎസ്പിയും മത്സരിക്കുന്നത് സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് കുറക്കില്ലേ?
സമാജ്‍വാദി പാര്‍ട്ടി ബിജെപിയെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നത്.ബിഎസ്പിയുടെ ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയെ തോല്‍പ്പിക്കുക എന്നതാണ്.
ചോദ്യം:കഴിഞ്ഞ ദിവസം മമത കോണ്‍ഗ്രസിനെ വിമർശിച്ചു. പ്രതിപക്ഷം ഒന്നിക്കേണ്ട ഒരു സമയമാണോ ഇത്?
അതില്‍ നിലപാട് പറയുന്നത് വളരെ നേരത്തെയായി പോകും. എങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കഴിയുന്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കേണ്ടതുണ്ട്
യോഗിയെ കേരളത്തെ ആക്ഷേപിച്ചും യുപി തിരഞ്ഞെടുപ്പിനെക്കുറിച്ചും പറഞ്ഞതിങ്ങനെ
യുപി കേരളവും ബംഗാളും കശ്മീരും ആക്കരുത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു.
ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിജാബ് വിഷയത്തിൽ ഭരണഘടന തത്വങ്ങൾ സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു. 2017 നേക്കാൾ സീറ്റ് രണ്ടാംഘട്ടത്തിൽ ബിജെപി നേടുമെന്ന് യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തർപ്രദേശിൽ കടുത്ത മത്സരം ഇല്ല. ബിജെപി ഭൂരിപക്ഷം നേടി യുപിയിൽ അധികാരം നിലനിർത്തും. ഷാജഹാൻപൂരിൽ വികസനമാണ് പ്രധാന അജണ്ട. ഒൻപതാം തവണയും ഷാജഹാൻപൂരിൽ നിന്ന് താൻ തെരഞ്ഞെടുക്കപ്പെടും. നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേബം കൂട്ടിച്ചേർത്തു.
आपका वोट प्रदेश की दशा और दिशा तय करेगा। आपका वोट आपके आने वाले भयमुक्त भविष्य की गारंटी बनेगा। लेकिन आपकी एक चूक प्रदेश को कश्मीर, बंगाल और केरल बना देगा: मुख्यमंत्री श्री @myogiadityanath#मेरा_वोट_भाजपा_को pic.twitter.com/fCJCONlw7E
— BJP Uttar Pradesh (@BJP4UP) February 14, 2022
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam