
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) സൈക്കിൾ പരാമർശം തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് (Akhilesh Yadav). ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ മോദി അപമാനിച്ചു എന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പേർക്ക് വധശിക്ഷ കിട്ടിയത് നരേന്ദ്ര മോദി ഇന്നലെ യുപിയിലെ റായിലിയിൽ ഉന്നയിച്ചിരുന്നു. സൈക്കിളിലാണ് ബോംബ് വച്ചത് എന്ന് എടുത്ത് പറഞ്ഞതും ചർച്ചയായി. സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സൈക്കിളാണെന്നിരിക്കെ മോദി എന്താണ് ലക്ഷ്യം വച്ചതെന്ന് വ്യക്തമായിരുന്നു. മോദിയുടെ വാക്കുകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു.
സൈക്കിൾ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണ്. സാധാരണക്കാർ ഉപയോഗിക്കുന്നതാണ്. സൈക്കിളിനെയും ഭീകരതയെയും കൂട്ടിക്കെട്ടാനുള്ള ശ്രമം വിജയിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. മൂന്നാം ഘട്ടം കൂടി കഴിഞ്ഞപ്പോൾ അഖിലേഷ് യാദവ് കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പകുതിയിലധികം സീറ്റുകൾ ഈ ഘട്ടത്തിൽ നേടാനായെന്നാണ് എസ്പിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് ആർക്കും 200 സീറ്റ് കിട്ടാത്ത സാഹചര്യത്തെക്കുറിച്ചും ചില നിരീക്ഷകർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ നേതാക്കളെയും രംഗത്തിറക്കി കിഴക്കൻ യുപി തൂത്തുവാരാനാണ് ഈ സാഹചര്യത്തിൽ ബിജെപി ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് രണ്ട് മുതൽ മൂന്നു ദിവസം വാരാണസിയിൽ തങ്ങി പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കും. മൂന്നു ഘട്ടങ്ങൾ യുപിയിൽ പൂർത്തിയായപ്പോൾ തൂക്കുനിയമസഭയ്ക്കുള്ള സാധ്യതയും ചർച്ചയാവുകയാണ്.
ദില്ലി: വോട്ടെടുപ്പിന് പിന്നാലെ പഞ്ചാബിലെ പ്രചാരണത്തില്‍ കടുത്ത അതൃപ്ചിയറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പഞ്ചാബിന്‍റെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. നേതാക്കളുടെ തമ്മിലടി പ്രകടന പത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടി അവസാനിച്ചിരുന്നില്ലെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനമില്ലെന്ന പരാതി വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പേ ഹൈക്കമാന്‍ഡിന് കിട്ടിയിരുന്നു. സംസ്ഥാന നേതൃത്വവും പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള പോര് പ്രചാരണത്തെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കളുടെ പ്രചാരണ പരിപാടികള്‍ക്കൊന്നും കൃത്യമായ ഏകോപനമുണ്ടായില്ല. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ നിന്ന് മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ വിട്ടുനിന്നത് വലിയ ക്ഷീണമായി. നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഹരീഷ് ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിര്‍ണ്ണായക സമയത്ത് അശ്വിനി കുമാറിന്‍റെ രാജിയും തിരിച്ചടിയായി. നേതാക്കള്‍ തമ്മിലുള്ള വടംവലി പ്രകടനപത്രിക വൈകിയതിനും കാരണമായി. നവജ്യോത് സിംഗ് സിദ്ദു സ്വന്തം നിലക്ക് പതിമൂന്നിന പരിപാടി പ്രഖ്യാപിച്ച് രംഗത്ത് വന്നത് ആശയക്കുഴപ്പത്തിനിടയാക്കി. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ലെന്നാണ് ഹരീഷ് ചൗധരിയുടെ പരാതി. ഇരു കൂട്ടരും കൊമ്പുകോര്‍ത്ത് നില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെ പരാതിക്ക് പിന്നാലെ പഞ്ചാബിലേക്കയച്ചത്. അതേ സമയം തിരിച്ചടി മുന്നില്‍ കണ്ട് ഇപ്പോഴേ നേതൃത്വം കാരണങ്ങള്‍ മെനയുകയാണെന്നാണ് വിമത വിഭാഗത്തിന്‍റെ അടക്കം പറച്ചില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam