അലിഗഢില്‍ രണ്ടര വയസ്സുകാരിയുടെ കൊലപാതകം: മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം; രക്ഷയായത് ഹിന്ദു യുവതി

By Web TeamFirst Published Jun 12, 2019, 9:03 AM IST
Highlights

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. തന്നെയും മകളെയും ഡ്രൈവറെയും അക്രമി സംഘം മര്‍ദിച്ചെന്ന് അബ്ബാസി പറഞ്ഞു. 

ആഗ്ര: അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചെത്തിയ സംഘം മുസ്ലിം കുടുംബത്തെ ആക്രമിച്ചു. ഹരിയാനയിലെ ബല്ലാഭര്‍ഡില്‍നിന്ന് അലിഗഢിലേക്ക് പോകുകയായിരുന്ന കുടുംബത്തെയാണ് ജട്ടാരിയയില്‍വച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. മുസ്ലിം കുടുംബത്തോടൊപ്പം യാത്ര ചെയ്ത ഹിന്ദു യുവതിയുടെ ഇടപെടലിനെ തുടര്‍ന്ന് മുസ്ലിം കുടുംബം അക്രമികളില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. 

തന്നെയും മകളെയും ഡ്രൈവറെയും അക്രമി സംഘം മര്‍ദിച്ചു. വാഹനത്തിലുണ്ടായിരുന്ന പൂജ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നെന്ന് അബ്ബാസി പറഞ്ഞു. അബ്ബാസിയുടെ കുടുംബ സുഹൃത്താണ് പൂജ. കാറിലുണ്ടായിരുന്ന സ്ത്രീകള്‍ മുസ്ലിംകളാണെന്ന് തിരിച്ചറിയുന്ന വസ്ത്രം ധരിച്ചതിനാലാണ് അക്രമികള്‍ തിരിച്ചറിഞ്ഞതെന്നും ഇത്തരമനുഭവം ആര്‍ക്കുമുണ്ടാകരുതെന്നും അബ്ബാസി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഇവര്‍  ആശുപത്രിയില്‍ ചികിത്സ തേടി. തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് പൊലീസ് അറിയിച്ചു. 

വിദ്വേഷപ്രചരണം; 11 പേര്‍ക്കെതിരെ കേസ്
അലിഗഢ്: രണ്ടര വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അലിഗഢ് തപ്പല്‍ മേഖലയിലെ ഇന്‍റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചതിന് ശേഷമായിരുന്നു ചിലര്‍ വിദ്വേഷ പ്രചരണം നടത്തിയത്. അലിഗഢില്‍ ശക്തമായ പൊലീസ് സുരക്ഷ തുടരുകയാണ്. നിരോധനാജ്ഞ പൊലീസ് നീക്കിയിട്ടില്ല. തപ്പല്‍ ടൗണില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ജില്ല മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. 
 

click me!