
ദില്ലി: അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ പ്രവേശിക്കുന്നതും മാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കപ്പലിനു സമീപത്തേക്ക് ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ആദ്യം ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിലെത്തിയ നാവിക സേനയിലെ കമാൻഡോകൾ അതിവേഗം കപ്പലിലേക്ക് കയറിയത്. കപ്പലിലേക്ക് നാവിക സേന കയറുന്നതിന്‍റെയും ഡെക്കിൽ പ്രവേശിക്കുന്നതും തുടർന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനത്തിന് എത്തിയ നാവിക സേനയുടെ ഹെലികോപ്ടറിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പൽ കടൽക്കൊളളക്കാർ റാഞ്ചിയത്. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയാണ് ദൃത്യത്തിൽ പങ്കാളിയായത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ കപ്പലിനുളളിൽ കടന്നാണ് ദൌത്യം പൂർത്തിയാക്കിയത്.
അറബികടലിൽ വച്ച് കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് നല്കിയത്. സൊമാലിയൻ തീരത്ത് വച്ചാണ് കപ്പൽ തട്ടിയെടുത്തത്. ആയുധങ്ങളുമായി കപ്പലിൽ കയറിയ സംഘം കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം നൽകി. എന്നാൽ കപ്പൽ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക സേനയുടെ നിരീക്ഷണ വിമാനം ഇന്നു രാവിലെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്. കമാൻഡോകൾ എത്തുമ്പോഴേക്ക് കൊള്ളക്കാർ കപ്പലിൽ നിന്നും രക്ഷപ്പെട്ടെന്നാണ് സൂചന.
Read More : രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരിൽ! 24 മണിക്കൂറില്‍ 34.4 ഡിഗ്രിസെല്‍ഷ്യസ്, കേരളത്തിൽ ചൂട് കൂടുന്നു!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam