ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷിയോഗം; ബിജെപിയും പങ്കെടുക്കും; നിയമപോരാട്ടം തുടങ്ങണമെന്ന് പൊതു അഭിപ്രായം

By Web TeamFirst Published May 27, 2021, 6:16 AM IST
Highlights

ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവ്വകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം. യോഗത്തിൽ ബിജെപിയുടെ നിലപാടും നിർണായകമാണ്. വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും. 

ഇതിനിടെ കൊവിഡ് കേസുകൾ കൂടിയിട്ടും ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. കൊവിഡ് കേസുകൾ കൂടുതലുള്ള കവരത്തി, അഗത്തി ദ്വീപുകളിൽ ഓക്സിജൻ കിടക്ക, ഐസിയു സൗകര്യങ്ങൾ കുറവാണെന്നാണ് ആക്ഷേപം. ചികിത്സ സൗകര്യങ്ങളുള്ള ദ്വീപുകളിലേക്ക് രോഗികളെ മാറ്റുന്നതിന് നിയന്ത്രണമേർപ്പെടുത്തിയുള്ള ഉത്തരവും വരും ദിവസങ്ങളിൽ സാഹചര്യം സങ്കീർണ്ണമാക്കും. ബംഗാരം ടൂറിസം ദ്വീപിന്‍റെ നടത്തിപ്പും ലക്ഷദ്വീപിന്‍റെ കൊച്ചി ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം തുടങ്ങിയെന്നാണ് വിവരം. ദ്വീപിൽ സ്വകാര്യ ഡെയറി ഫാമുകളുടെ ആദ്യ കേന്ദ്രം കവരത്തിയിൽ തുടങ്ങാനാണ് തീരുമാനമായത്. സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനായി കാര്യക്ഷമതയില്ലാത്തവരുടെ പട്ടിക ഉടൻ തയ്യാറാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!