
ന്യൂയോര്‍ക്ക്: കൊവിഡ് പശ്ചാത്തലത്തില്‍ പൗരൻമാരോട് എത്രയും വേഗം ഇന്ത്യ വിടാൻ ഉപദേശിച്ച് അമേരിക്ക. ആശുപത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തുടരുകയാണെന്നും സുരക്ഷിതസമയത്ത് ഇന്ത്യ വിടണമെന്നും പൗരൻമാർക്കുള്ള അറിയിപ്പിൽ അമേരിക്ക പറയുന്നു.
അതേസമയം മഹാമാരി ഇന്ത്യയെ പിടിച്ച് കുലുക്കുമ്പോൾ വിദേശസഹായത്തെക്കുറിച്ചുള്ള നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. വിദേശരാജ്യങ്ങളുടെ സംഭാവനകൾ സ്വീകരിക്കാനാണ് തീരുമാനം.
കേരളത്തിലെ പ്രളയം ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് വിദേശ സർക്കാരുകളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നയം. രാജ്യത്തിനകത്തു തന്നെ ആവശ്യമായ വിഭവം ഉണ്ടെന്ന വിശദീകരണമാണ് അന്ന് സർക്കാർ നല്‍കിയത്.
കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്തയിലെ ആരോഗ്യരംഗം ശ്വാസം മുട്ടുമ്പോൾ പരമാവധി രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതിലേക്ക് സർക്കാർ നയം മാറുകയാണ്. ഓക്സിജൻ കോൺസൺട്രേറ്ററുകളും മരുന്നും ഇന്ത്യയ്ക്ക് സൗജന്യമായി നല്‍കാന്‍ പല സുഹൃദ് രാജ്യങ്ങളും തയ്യാറായിരിക്കുന്നു. ഇന്ത്യ വിദേശകമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഉപകരണങ്ങളും മരുന്നും രാജ്യത്ത് അടിയന്തരമായി എത്തിക്കാനും വിദേശകാര്യങ്ങൾ ഇടപെടുന്നുണ്ട്.
അമേരിക്കയിൽ നിന്ന് ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പടെയുള്ള സഹായവുമായി സി5 വിമാനം കാലിഫോണിയയിൽ നിന്ന് തിരിച്ചു. യുകെ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തി. ചൈന 25000 ഓക്സിജൻ കോൺസൺട്രേറ്ററുകളും മരുന്നും ഇന്ത്യയ്ക്കു നല്‍കാന്‍ തയ്യാറെന്ന് അറിയിച്ചു. അതിർത്തിയിലെ തർക്കത്തിനിടയിലും ഇത് സ്വീകരിക്കാനാണ് ധാരണ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam