
ദില്ലി: ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നൈജീരിയൻ പ്രസിഡൻറ് ഉച്ചകോടിക്കായി ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.
യു.എസിന്റെ പ്രഥമ വനിത കൊവിഡ് പോസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ അവർ തുടരുമെന്നുമാണ് ജിൽ ബൈഡൻെ കമ്യൂണിക്കേഷൻ ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഡെലവെറിൽനിന്ന് ബൈഡൻ തനിച്ചാണ് യാത്ര തിരിച്ചത്. പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ ഏഴിനാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തുക. സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ജോ ബൈഡൻ എത്തുന്നത്. ഇതിന് മുന്നോടിയായി സെ്പറ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. ഇന്ത്യ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈയ്നിലെ റഷ്യൻ യുദ്ധത്തിന്റെ സാമൂഹിക ആഘാതം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജ20 രാജ്യങ്ങളോട് യു.എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻ് ഷി ജിങ്പിങ് പങ്കെടുക്കാത്തതിലുള്ള നിരാശയും ജോ ബൈഡൻ പങ്കുവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam