
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ രണ്ടാം ഘട്ടത്തിനായുള്ള പ്രചാരണം കൊണ്ടും പിടിച്ചും നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മമത ബാനർജി അടക്കമുള്ള പ്രമുഖ നേതാക്കൾ രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ രംഗത്ത് സജീവമാണ്. ഇതിനിടെ അമിത് ഷായുടെ ഒരു പ്രവചനമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണവും ബിജെപി നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം. മികച്ച പോളിംഗും ബൂത്ത് തലത്തിൽ നിന്നുള്ള പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ യഥാർത്ഥ പരിവർത്തനം സംഭവിക്കാൻ പോകുകയാണെന്നും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ബിജെപിക്ക് അനുകൂലമായിരുന്നു. രണ്ടാം ഘട്ടത്തിലും ഇതേ രീതിയിലുള്ള മികച്ച പ്രതികരണം പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാലുടൻ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും. ബംഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ, ആദ്യ ഘട്ടത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് കൂടുതൽ ശക്തമായെന്നും അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചതെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മമത ബാനർജിയും പ്രതികരിച്ചു.
ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും പ്രതികരണവുമായി രംഗത്തെത്തി. പശ്ചിമ ബംഗാളിൽ മമത ബാനർജി നാലാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കുനാൽ ഘോഷിന്റെ വാക്കുകൾ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കും. മമതയ്ക്ക് നാലാമൂഴം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam