
ദില്ലി : ആർ.എസ്.എസ് നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം തള്ളി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ആർ.എസ്.എസ്. രാജ്യത്തിന് രണ്ട് ജനപ്രിയ പ്രധാനമന്ത്രിമാരെ നൽകിയ സംഘടനയാണ് ആർഎസ്എസ് എന്നും നിരോധനത്തിന് ഒരു കാരണം പോലും ഗാർഗെ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
‘’ആർ.എസ്.എസ്. ശതാബ്ദി വർഷം ആഘോഷിക്കുകയാണ്. എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ രാജ്യം മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ച ഒരു സംഘടനയാണ് ആർ.എസ്.എസ് എന്ന് അമിത് ഷാ പറഞ്ഞു. ആർ.എസ്.എസ്.സിൽ പ്രവർത്തിച്ച് വന്ന നരേന്ദ്ര മോദിയും അടൽബിഹാരി വാജ്പേയും രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി. അവരിരുവരും രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഉൾപ്പെടുന്നവരാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയാണ് ആർ എസ് എസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അവരുടെ കേഡർമാർ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്''. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും ആർ.എസ്.എസ്സിന്റെ സംഭാവന വളരെ വലുതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉദ്ദേശ്യം മനസ്സിലാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും നടപ്പിലാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി മോദി മാനിക്കുന്നുണ്ടെങ്കിൽ ആർ.എസ്.എസ്സിനെ നിരോധിക്കണമെന്നാണ് വെള്ളിയാഴ്ച മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. ആർ.എസ്.എസ്സിനെ നിരോധിക്കണമെന്ന് പരസ്യമായി പറഞ്ഞ ഗർഗേ വല്ലഭായ് പട്ടേൽ അവതരിപ്പിച്ച കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുണ്ടെങ്കിൽ നിരോധനം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ എല്ലാ തെറ്റുകൾക്കും നിയമപരവും ക്രമസമാധാനപരവുമായ പ്രശ്നങ്ങൾക്കും കാരണം ബിജെപിയും ആർ.എസ്.എസ്.സുമാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം കോൺഗ്രസ് ശരിയായ രീതിയിൽ പിന്തുടരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ഗുജറാത്തിലെ കെവാദിയയിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവാസ് പരിപാടിയിൽ സംസാരിക്കവെ ആരോപിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ ഈ പരാമർശം. 1925-ൽ വിജയദശമി ദിനത്തിൽ നാഗ്പൂരിൽ വെച്ച് ഹെഡ്‌ഗേവാറാണ് ആർ.എസ്.എസ്. സ്ഥാപിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഈ സംഘടന നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam