Rains തുടർച്ചയായ മഴ: ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, കേരളത്തിൽ നിന്നടക്കമുള്ള റദ്ദാക്കിയ ട്രെയിനുകൾ

By Web TeamFirst Published Nov 21, 2021, 10:25 AM IST
Highlights

തുടർച്ചയായി പെയ്ത് മഴയിൽ  (Andhra Rains) ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിജയവാടാ, ഗുണ്ടക്കൽ  റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ  വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.

ഹൈദരാബാദ്: തുടർച്ചയായി പെയ്ത് മഴയിൽ  (Andhra Rains) ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിജയവാടാ, ഗുണ്ടക്കൽ  റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ  വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ന്(21.11.21) പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ.

1. 13352 ആലപ്പുഴ - ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്.
2. 16352 നാഗർകോവിൽ ജംഗ്ഷൻ - മുംബൈ CSMT ബൈ വീക്ക്ലി എക്സ്പ്രസ്.
3. 12512 കൊച്ചുവേളി - ഗോരക്പൂർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്.
4.  17229 തിരുവനന്തപുരം സെൻട്രൽ - സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്.
5. 18190 എറണാകുളം - ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്.
6.  22620 തിരുനെൽവേലി - ബിലാസ്പൂർ  പ്രതിവാര സൂപ്പർഫാസ്റ്റ്.
7. 18189 ടാറ്റാനഗർ - എറണാകുളം ദ്വൈവാര എക്സ്പ്രസ്.

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 30 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. 

15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നല്‍കിയിരുന്നു. 

ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതടക്കം നിരവധി ദുരന്ത വാർത്തകളാണ് പ്രദേശത്തുനിന്ന് പുറത്തുവന്നത്. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു . നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്.  ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. 

പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആ‍ജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി  ചക്രവാതചുഴി  നിലനിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

click me!