
അമരാവതി: ആന്ധ്രപ്രദേശില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തി. സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമം തിങ്കളാഴ്ച പാസാക്കി. ഇതോടെ പ്രാദേശികമായി രാജ്യത്ത് ആദ്യമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.
വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്.നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായവും നല്‍കില്ല. പെട്രോളിയം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, കല്‍ക്കരി, വളം, സിമന്‍റ് തുടങ്ങി ഒന്നാം പട്ടികയില്‍ വരുന്ന കമ്പനികളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിചയക്കുറവ് കാരണമാക്കി തൊഴില്‍ നിഷേധിക്കുന്നത് തടയാനും നിയമത്തില്‍ വകുപ്പുകളുണ്ട്. ജോലിക്കെടുക്കുന്ന നാട്ടുകാര്‍ക്ക് തൊഴിലില്‍ വൈദഗ്ധ്യമില്ലെങ്കില്‍ പരിശീലനം കമ്പനികള്‍ തന്നെ നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ സഹായവും ഉറപ്പാക്കണമെന്ന് നിയമത്തില്‍ പറയുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ ആന്ധ്രയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ബാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam