
ദില്ലി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പോയ യുവതി തിരിച്ച് ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തി വഴിയാണ് രാജസ്ഥാന്‍ സ്വദേശിനിയായ അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച അഞ്ജു ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിവാഹിതയായും രണ്ട് കുട്ടികളുടെ മാതാവുമായ 34കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്‌റുല്ല എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് അതിര്‍ത്തി കടന്നത്. നസ്‌റുല്ലയെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പേരില്‍ ഖൈബര്‍ മേഖലയില്‍ താമസിച്ചു വരുകയായിരുന്നു. പാകിസ്ഥാനിലേക്ക് പോയതിന് പിന്നാലെ തങ്ങള്‍ക്ക് വിവാഹിതരാകാന്‍ പദ്ധതിയില്ലെന്നും വിസാ കാലാവധി അവസാനിക്കുമ്പോള്‍ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹിതരായി. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തിരുന്നു. സെപ്തംബറില്‍, അഞ്ജു മക്കളെ കാണാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.
കുറച്ചു ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞ ശേഷമാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. എന്നാല്‍ അതിര്‍ത്തി കടന്ന വിവരം പിന്നീട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് പറഞ്ഞിരുന്നു. ലാഹോറിലേക്ക് പോയ ദിവസം വൈകുന്നേരം നാല് മണിക്ക് അഞ്ജു ഫോണില്‍ വിളിച്ച് താന്‍ ലാഹോറിലാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ അഞ്ജുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഒരു ദിവസം ഭാര്യ മടങ്ങി വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam