
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ പ്രക്ഷോഭ മാർച്ചിനും നിരാഹാര സമരത്തിനും ഒരുങ്ങിയ സാമൂഹിക പ്രവർത്തകൻ തെഹസീൻ പൂനാവാലയെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലെന്ന് ആരോപണം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും എഥനോൾ കലർത്തിയ ഇന്ധനത്തിനും എതിരെയുള്ള പോരാട്ടത്തിനിടെ വനിതാ ഉദ്യോഗസ്ഥരടങ്ങിയ ഡൽഹി പോലീസിന്റെ ഒരു ബറ്റാലിയൻ തന്നെ തന്നെയെ വീട്ടുതടങ്കലിലാക്കിയെന്നും, നിതിൻ ഗഡ്കരി എഥനോളിനെ ഭയപ്പെടുന്നുവെന്നും പൂനാവാല ട്വീറ്റ് ചെയ്തു.
യാതൊരു രേഖകളുമില്ലാതെ തന്നെ എങ്ങനെ തടഞ്ഞുവെക്കാൻ സാധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് അദ്ദേഹം ചോദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് 15 ദിവസം മുമ്പ് തന്നെ തടങ്കലിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സമരം ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹകരണം അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ജൂലൈ 31-ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ഗാഡി മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന്, ഗാന്ധി സ്മൃതിയിലേക്ക് ഒറ്റയ്ക്ക് നടന്ന് നിശബ്ദ പ്രതിഷേധവും നിരാഹാര സമരവും നടത്തുമെന്ന് പൂനാവാല വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഒരു മാസം നീണ്ട പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ്, ഇ 20 പെട്രോൾ നയത്തിനെതിരായ ജനരോഷം ഉയർത്തിക്കാട്ടാൻ പൂനാവാല രംഗത്തെത്തിയത്. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും കലർത്തിയ ഇ20 ഇന്ധനത്തിനെതിരെ പ്രതിപക്ഷ കക്ഷികളും ഉപഭോക്തൃ സംഘടനകളും കടുത്ത വിമർശനമാണ് ഉയർത്തുന്നത്. 2023-ന് മുമ്പുള്ള വാഹനങ്ങളിൽ ഇ20 മൈലേജ് കുറയ്ക്കുകയും ഉയർന്ന പരിപാലനച്ചെലവിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഉടമകൾ പറയുന്നു. എന്നാൽ, ഇന്ധനക്ഷമത രണ്ട മുതൽ ആറ് ശതമാനം വരെ കുറഞ്ഞേക്കാമെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഈ ഇന്ധനം എൻജിൻ തകരാറുകൾക്ക് കാരണമാകുന്നില്ലെന്ന് പരിശോധനകളിൽ വ്യക്തമായതായി പാർലമെന്റിൽ അറിയിച്ചു.
മാത്രമല്ല ഇ20 മെച്ചപ്പെട്ട വേഗതയും ഇ10-നെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ കാർബൺ മാത്രമാണ് പുറന്തള്ളുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 100 ശതമാനം പെട്രോൾ, ഇ5, ഇ10 ഇന്ധനങ്ങളും ലഭ്യമാക്കി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്ന് പൂനാവാലയുടെ നേതൃത്വത്തിലുള്ള ടീം ഭാരത്' ആവശ്യപ്പെടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചില്ല. ജൂലൈ 5ന് ആദ്യ പ്രതിഷേധം നയിച്ച പൂനാവാല, ജൂലൈ 31-ന് പ്രഖ്യാപിച്ച മാർച്ചിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് അവാസ് കി ആസാദി എന്ന പേരിൽ ഒറ്റയ്ക്ക് നടത്താനിരുന്ന പ്രക്ഷോഭത്തിന് തൊട്ടുമുമ്പാണ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam