
ബെംഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്കാണ് സ്കൂളുകളുടെയും പ്രീ-യൂണിവേഴ്സിറ്റി കോളേജ് കാമ്പസുകളുടെയും പരിസരത്ത് നിരോധനമേർപ്പെടുത്തിയത്. വിദ്യാഭ്യാസ്ഥ സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ ഇവയുടെ വിൽപ്പനയോ സൗജന്യ വിതരണമോ പരസ്യമോ പാടില്ലെന്നാണ് ഉത്തരവ്.
വെള്ളിയാഴ്ചയാണ് കർണാടക ആരോഗ്യമന്ത്രി യു ടി ഖാദർ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിറക്കിയത്. ഇത് കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർക്കും ഫുഡ് സേഫ്റ്റി വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരേ ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞമാസം സംസ്ഥാനത്തെ 134 സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും എല്ലാം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ സ്കൂളുകൾക്ക് സമീപം നിൽക്കുന്നതായി കണ്ടെത്തിയത്. കോളേജ് കാന്റീനുകളിലടക്കം ഇത്തരം ഭക്ഷണങ്ങളുണ്ടെന്നും കണ്ടെത്തി. ഏകദേശം 53 ഭക്ഷണസാമ്പിളുകളും അധികൃതർ പരിശോധനയിൽ ശേഖരിച്ചിരുന്നു. തുടർന്നാണ് ജങ്ക് ഫുഡിന് നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ചത്. അടുത്തിടെ മഹാരാഷ്ട്ര സർക്കാരും സമാനരീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam