
പാലക്കാട്: തീവണ്ടിക്കുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ .നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.സംഭവത്തിൽ പാർട്രികാർ മനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.മുംബയിൽ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂർ തൃപ്രയാറുള്ള സുഹൃത്ത് ഹഷീഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
രാത്രി കയ്യിൽ കരുതിയ വെള്ളം തീർന്നപ്പോഴാണ് പാൻട്രികാറിലേക്ക് യുവാക്കൾ എത്തുന്നത്. വെള്ളത്തിന് 200 രൂപ നൽകിയപ്പോൾ ചില്ലറയായി 15 രൂപ കൊണ്ട് വരാൻ പാൻട്രികാർ മാനേജർ ആവശ്യപ്പെട്ടു.ഇതോടെ യുവാക്കളും ജീവനക്കാരും തമ്മിൽ വാക്കു തർക്കം തുടങ്ങി. ഇത് കഴിഞ്ഞ് സീറ്റിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തർക്കത്തിനിടെ പാൻട്രികാറിനകത്ത് യുവാക്കളിൽ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും അതെടുക്കാനായി ഇവർ പാൻട്രിയിൽ എത്തി.
രാവിലെ തരാം എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴിച്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോൾ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് മൊഴി നൽകിയത്.
കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ ഹാഷിഷ് റെയിൽവേ പൊലിസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രി കാർ ജീവനക്കാരനെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പൊലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam