Bipin Rawat: ജനറൽ ബിപിൻ റാവത്തിനും പത്നിക്കും മരണപ്പെട്ട സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് സൈന്യം

By Web TeamFirst Published Dec 9, 2021, 11:10 AM IST
Highlights

പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിൻ്റേയും പത്നി മധുലിക റാവത്തിൻ്റേയും മൃതദേഹങ്ങൾ കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോ​ഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.

കൂനൂർ: ഇന്നലെ ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി മദ്രാസ് റെജിമെൻ്റൽ സെന്ററിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം ഊട്ടിയിലെ വെല്ലിഗ്ടണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് രാവിലെ സൈനികവ്യൂഹത്തിൻ്റെ അകമ്പടിയോടെ മദ്രാസ് റെജിമെൻ്റ സെൻ്ററിലേക്ക് എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. 

പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിൻ്റേയും പത്നി മധുലിക റാവത്തിൻ്റേയും മൃതദേഹങ്ങൾ കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോ​ഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു. പൊതുദ‍ർശനത്തിനും ആദരമ‍ർപ്പിക്കൽ ചടങ്ങിനും ശേഷം വൈകിട്ടോടെ ജനറലിൻ്റേയും പത്നിയുടേയും മൃതദേഹം ദില്ലിയിലേക്ക് കൊണ്ടു പോകും. ആദരമ‍ർപ്പിക്കൽ ചടങ്ങുകൾക്ക് ശേഷം എല്ലാവരുടേയും മൃതദേഹങ്ങൾ സുളൂരിലെ വ്യോമസേന കേന്ദ്രത്തിലേക്ക് എത്തിക്കും അവിടെ നിന്നും ബിപിൻ റാവത്തിൻ്റേയും പത്നിയുടേയും മൃതദേഹം ദില്ലിക്കും മറ്റുള്ളവരുടേത് സ്വദേശങ്ങളിലേക്കും അയക്കും. 

ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാരം നാളെ ദില്ലിയിൽ ഭൗതിക ശരീരം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ ദില്ലിയിൽ എത്തിക്കും . നാളെ രാവിലെ 11 മുതൽ ദില്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് ദില്ലി കന്റോൺമെന്റ് ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ സംസ്കാരം നടത്തും. 

അതേസമയം കൂനൂ‍ർ വിമാനപകടവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഇന്ന് പാ‍ർലമെന്റിൻ്റെ ഇരുസഭകളിലും പ്രസ്താവന നടത്തും. അപകടത്തിൻ്റെ കാരണം സംബന്ധിച്ച പ്രാഥമിക നി​ഗമനങ്ങൾ യോ​ഗത്തിൽ പ്രതിരോധമന്ത്രി വ്യക്തമാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹെലികോപ്ട‍ർ ദുരന്തമുണ്ടായ കൂനുരിലെ വനമേഖലയിൽ വ്യോമസേന മേധാവി വി.ആ‍ർ.ചൗധരിയും തമിഴ്നാട് പൊലീസ് മേധാവി ശൈലേന്ദ്രബാബുവും നേരിട്ടെത്തി പരിശോധന നടത്തി. വ്യോമസേന ഉദ്യോ​ഗസ്ഥരും ഫോറൻസിക് വിദ​ഗ്ദ്ധരും നേരത്തെ തന്ന സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഹെലികോപ്ടറിൻ്റെ കോക്ക് പിറ്റ് വോയിസ് റെക്കോർഡറും ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡറും അടക്കമുള്ളവ അപകടസ്ഥലത്ത് നിന്നും വ്യോമസേനാ ഉദ്യോ​ഗസ്ഥ‍ർ വീണ്ടെടുത്തു എന്നാണ് സൂചന. 

അനുശോചനമറിയിച്ച് ലോകരാജ്യങ്ങൾ 

സംയുക്ത സൈനിക മേധാവിയുടെ അപ്രതീക്ഷിത വിയോ​ഗത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ അനുശോചനം അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നതായി പെൻ്റ​ഗൺ പ്രസ് സെക്രട്ടറി ജോൺ കി‍ർബി പ്രസ്താവനയിൽ പറഞ്ഞു. ബിപിൻ റാവത്തിനെ അനുസ്മരിച്ച്  യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് മില്ലിയും പ്രസ്താവനയിറക്കി. ഇന്ത്യ -യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയായിരുന്നു ബിപിൻ റാവത്തെന്നും ​ദുരന്തത്തിൽ അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ അടക്കം വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികളും സംഭവത്തിൽ ഇന്ത്യയെ അനുശോചനമറിയിച്ചു. 
 

click me!