കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ; നാളെ നിരാഹാരസമരം നടത്തും

By Web TeamFirst Published Dec 13, 2020, 6:03 PM IST
Highlights

ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പ്രവർത്തകരോടും സമരം സമരത്തില്‍ പങ്കുചേരാൻ അഭ്യര്‍ത്ഥിച്ച കെജ്‌രിവാൾ, കർഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

കർഷക നേതാക്കൾ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും കർഷകർ ഇന്ന് ഉപരോധിച്ചു. രാജസ്ഥാൻ ഹരിയാന അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു. ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് ഇന്നലെ തിരിച്ച കർഷകർ ഇന്ന് കോട്പുത്ലിയിൽ സംഘടിച്ചു. കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് നടത്തിയ മാർച്ചാണ് പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് തടഞ്ഞത്. അതിർത്തികൾ തടഞ്ഞ് പ്രതിഷേധം തുടരാനാണ് കർഷകരുടെ തീരുമാനം. നാളെ ദില്ലിക്കകത്ത് പ്രകടനവും നിരാഹാരസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്

click me!