Rajasthan| പുനഃസംഘടന നടക്കാനിരിക്കെ രാജസ്ഥാനിൽ മന്ത്രിസഭാ യോഗം വിളിച്ച് അശോക് ഗെഹ്ലോട്ട്

By Web TeamFirst Published Nov 20, 2021, 12:14 PM IST
Highlights

ഇന്നലെ മന്ത്രിമാരായ ഗോവിന്ദ് സിങ് ദോസ്താര, രഘു ശർമ, ഹരീഷ് ചൗധരി എന്നിവർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. 

ജയ്പൂർ: രാജസ്ഥാനില്‍ (Rajasthan) മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (Ashok Gehlot) മന്ത്രിസഭ യോഗം വിളിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്താനിരിക്കെയാണ് യോഗം വിളിച്ചത്. ഇന്നലെ മന്ത്രിമാരായ ഗോവിന്ദ് സിങ് ദോസ്താര, രഘു ശർമ, ഹരീഷ് ചൗധരി എന്നിവർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ പ്രവര്‍ത്തിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് മൂന്ന് പേരും കോണ്‍ഗ്രസ് (Congress) അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) കത്ത് നല്‍കിയിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് ഹൈക്കമാന്‍റ് നിർദേശം. പുനഃസംഘടനക്ക് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധി മുഖ്യമന്ത്രി അശോക് ഖെലോട്ടും സച്ചിന്‍ പൈലററുമായും കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു വര്‍ഷത്തോളമായി സച്ചിൻ പൈലറ്റ് മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ടിരുന്നു. ജാതി മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്‍റിനെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്നോട് ഒപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായവരെ അർഹമായ സ്ഥാനങ്ങളിൽ എത്തിക്കുകയെന്നത് തന്നയാണ് സച്ചിന്‍ പൈലറ്റിന്‍റെ ഉദ്ദേശം. 

സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി പ്രിയങ്കഗാന്ധിയും കെസി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തി. നിലവില്‍ മുഖ്യമന്ത്രി അടക്കം ഗെഹ്ലോട്ട് മന്ത്രിസഭയില്‍ 21 പേരാണ് ഉള്ലത്. 2020 ല്‍ മുഖ്യമന്ത്രിസ്ഥാനാത്തിനായി പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ത്തിയതിന് പിന്നലെ ഉപമുഖ്യമന്ത്രിയായ പൈലറ്റിനെയും ഒപ്പമുണ്ടായിരുന്ന മന്ത്രിമാര്‍ അടക്കമുള്ളവരെയും സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയായിരുന്നു

click me!