
ജയ്പൂർ: 2020ൽ രാജസ്ഥാൻ ഭരിക്കുന്ന അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി വഴി നോട്ടീസ് അയച്ചു. ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ശബ്ദ സാമ്പിളുകൾ ആവശ്യപ്പെട്ട് എസിബി റിവിഷൻ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് ജയ്പൂർ കോടതി നോട്ടീസ് അയച്ചത്.
ജൂലൈ 14നകം മറുപടി നൽകാനാണ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു. അഴിമതി വിരുദ്ധ ബ്യൂറോയുടെ ഹർജി കഴിഞ്ഞ വർഷം കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടർന്ന്, എസിബി റിവിഷൻ ഹർജി സമർപ്പിച്ചു, അതിലാണ് കോടതി ഇപ്പോൾ ഷെഖാവത്തിന്റെ മറുപടി തേടിയത്.
ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കോടതി നോട്ടീസയച്ചതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. രണ്ട് വർഷം മുമ്പ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനൊപ്പം ചേർന്ന് സർക്കാരിനെ താഴെയിറക്കാൻ ശെഖാവത്ത് ശ്രമിച്ചെന്ന് ഗെലോട്ട് ആരോപിച്ചു. സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളിലേക്ക് സച്ചിൻ പൈലറ്റ് പോയത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഒരു പക്ഷേ അത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി അന്നുണ്ടായിരുന്നില്ല എങ്കിൽ കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതിയിലൂടെ ഇതിനോടകം വെള്ളം ലക്ഷക്കണക്കിന് ആളുകളുടെ വീട്ടിൽ എത്തുമായിരുന്നു - ഗെല്ലോട്ട് പറഞ്ഞു.
2020ൽ അന്നത്തെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന കലാപത്തിനിടയിൽ, അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ താഴെയിറക്കാൻ കോഴ ചർച്ച ചെയ്യുന്ന ചില വിമത കോൺഗ്രസ് നേതാക്കൾ ബിജെപി നേതാവുമായി സംഭാഷണം നടത്തുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ ഓൺലൈനിൽ പുറത്തുവന്നിരുന്നു. ഓഡിയോ ക്ലിപ്പുകളിൽ ഗജേന്ദ്ര സിംഗ്, വിമത കോൺഗ്രസ് എംഎൽഎമാരായ ഭൻവർ ലാൽ ശർമ്മ, വിശ്വേന്ദ്ര സിംഗ് എന്നിവരുടെ ശബ്ദമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam