
ദില്ലി: പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജിക്കാരനോട് നിങ്ങളുടെ ഭഗവാനോട് പറയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിനീത് ജിൻഡാല്‍ ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
മധ്യപ്രദേശിലെ ഖജുരാഹോ സ്മാരക സമുച്ചയത്തിലെ ജാവേരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജി എത്തിയത്. ഹർജി ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. ഹർജിയെ "പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജി" എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച്, ഈ വിഷയം കോടതിയുടെ അധികാരപരിധിയില്‍ വരില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹര്‍ഡി തള്ളുന്നതിനിടെ “നിങ്ങളുടെ ഭഗവാനോട് തന്നെ പോയി പറയൂ“ എന്ന ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശമാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
“പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണു ഭഗവാന്റെ വലിയ ഭക്തനാണെന്ന് പറയുന്നു. അപ്പോൾ പോയി പ്രാർത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്, എഎസ്ഐയാണ് അനുമതി നൽകേണ്ടത്. ക്ഷമിക്കണം,” ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് പറഞ്ഞു.രാകേഷ് ദലാൽ എന്നയാൾ സമർപ്പിച്ച ഹർജിയിൽ, മുഗൾ ആക്രമണകാലത്ത് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചെന്നും, അത് പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അവകാശപ്പെടുന്നു. വിഗ്രഹം പുനഃസ്ഥാപിക്കാൻ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ, നിവേദനങ്ങൾ, പ്രചാരണങ്ങൾ എന്നിവയ്ക്ക് മറുപടി ലഭിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.