
ഗുവാഹത്തി: അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന വാർത്ത അധികൃതർ തള്ളി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനായത്. ഖനി നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും, ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എട്ട് തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ സാങ്കേതിക വിദ്യകളുള്ള പമ്പുകൾ ഉടനെത്തിച്ച് പരമാവധി വേഗത്തിൽ വെള്ളം വറ്റിക്കാനാണ് ശ്രമം നടക്കുന്നത്. പ്രദേശത്തെ മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും ഹിമന്ത് ബിശ്വശർമ്മ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
Read More : ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ശ്രീലങ്കൻ പ്രസിഡന്‍റ് ചൈനയിലേക്ക്; കപ്പൽ അനുമതിക്ക് ചൈന ആവശ്യപ്പെട്ടേക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam