പെട്രോളിനും ഡീസലിനും 5 രൂപയും മദ്യത്തിന്റെ നികുതിയും കുറച്ച് അസം

By Web TeamFirst Published Feb 12, 2021, 2:25 PM IST
Highlights

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഞ്ച് രൂപ കുറയും. ഇന്ധന വില കുറക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാറിന് പ്രതിമാസം 80 കോടി രൂപ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി ഹിമന്ത ബിസ്വാസ് നിയമസഭയില്‍ പറഞ്ഞു.
 

ഗുവാഹത്തി: തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മദ്യത്തിനും ഇന്ധനത്തിനും നികുതി കുറക്കാന്‍ തീരുമാനിച്ച് അസം സര്‍ക്കാര്‍. മദ്യത്തിന് 25ശതമാനവും ഇന്ധനത്തിന് അഞ്ച് രൂപയും കുറക്കാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്.  ഇന്ധന വിലയില്‍ അഞ്ച് രൂപ കുറയുന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി അസം മാറും. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഞ്ച് രൂപ കുറയും.

ഇന്ധന വില കുറക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാറിന് പ്രതിമാസം 80 കോടി രൂപ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി ഹിമന്ത ബിസ്വാസ് നിയമസഭയില്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ധനത്തിന്മേല്‍ അധിക നികുതി ചുമത്തിയത്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വരുന്നു. ആരോഗ്യമേഖലയിലുണ്ടായ പ്രതിസന്ധിക്കും അയവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ധനത്തിന്മേലുള്ള അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 90.41 രൂപയാണ് അസമില്‍ പെട്രോളിന് വില. ശനിയാഴ്ചയോടെ വില 85.41 രൂപയാകും. ഗുജറാത്തില്‍ 85.30 രൂപയാണ് പെട്രോളിന് വില. ഡീസലിന് അഞ്ച് രൂപ കുറയുന്നതോടെ 79.07 രൂപയായി മാറും. കൊവിഡ് കാലത്ത് മദ്യത്തിന് ചുമത്തിയ 25 ശതമാനം അധിക നികുതിയും പിന്‍വലിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസത്തിന് ശേഷമാണ് അസമില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

click me!