
ഗുവാഹത്തി: അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം. സംഭവത്തില്‍ ആറ് അസം പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ രംഗത്തെത്തി.
മിസോറം ഭാഗത്തുനിന്ന് അസം ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറും ആക്രമണവുമുണ്ടാകുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''അസം പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതില്‍ അഗാധമായ വേദനയുണ്ട്. അസം-മിസോറം കോണ്‍സ്റ്റിറ്റിയൂഷണല്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനിടയിലാണ് അവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നത്. അവരുടെ മരണത്തില്‍ ദുഃഖിതരായ കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു''-ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
അസം ഭൂമി കൈയേറുന്നത് തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുണ്ടാകുകയായിരുന്നെന്ന് അസം പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മിസോറം മുഖ്യമന്ത്രി സൊറംതാംഗയും ട്വീറ്റ് ചെയ്തു. പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മിസോറമിലേക്ക് കഹര്‍ വഴി പോകുകയായിരുന്ന നിരപരാധികളായ ദമ്പതികള്‍ക്ക് നേരെ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ഈ ആക്രമണത്തെ എങ്ങനെ ന്യായീകരിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ സോറം താംഗ വ്യക്തമാക്കി. അസമിന്റെ പ്രദേശത്ത് നിന്ന് പിന്മാറാന്‍ ആവശ്യപ്പെടണമെന്ന് ഹിമന്ത ബിശ്വ ശര്‍മ മിസോറം മുഖ്യമന്ത്രിയോടും എസ്പിയോടും ആവശ്യപ്പെട്ടു. അമിത് ഷായും പ്രധാനമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇരു മുഖ്യമന്ത്രിമാരുമായും ഫോണില്‍ ബന്ധപ്പെട്ടു. അതിര്‍ത്തി പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് അദ്ദേഹം ഇരുവരോടും ആവശ്യപ്പെട്ടു. ഇരുവരും അമിത് ഷായുടെ നിര്‍ദേശം അംഗീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam