
ദില്ലി: ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. രാഹുലിന്റെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുൽ പങ്കുവയെക്കുന്നതെന്നും എന്നാൽ ഭരണകൂടത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും പരാതിയിലുണ്ട്.
അസമിലാണ് വിവാദ പരാമർശത്തിനെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നത്. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയിലാണ് കേസ്. ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197(1) വകുപ്പുകളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അനുവദനീയമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും ദേശീയ സുരക്ഷയ്ക്ക് വരെ ഗുരുതരമായ ഭീഷണിയാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്റെ ഈ വിവാദ പരാമര്‍ശമുണ്ടായത്. ബിജെപിയും ആര്‍ എസ് എസും ചേര്‍ന്ന് രാജ്യത്തെ ഓരോന്നും പിടിച്ചെടുക്കുകയാണെന്നും, നിലവില്‍ കോണ്‍ഗ്രസിന് ബിജെപിയുമായും ആര്‍എസ്എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടേണ്ടി വരുകയാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇതിനിടെ, യുവാക്കളോടും തൊഴിലാളികളോടും വെള്ള ടീഷർട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നൽകി രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കു ചേരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷർട്ട് ധരിച്ച് പ്രതിഷേധിക്കണം, പ്രചാരത്തിൽ പങ്കു ചേരാനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകൾ വെള്ള ടീഷർട്ട് ധരിച്ച് സഹകരിക്കണം എന്നും രാഹുൽ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam