ആതിഖ് കൊല: പ്രതികള്‍ ഉപയോഗിച്ചത് സിഗാന പിസ്റ്റള്‍, 'മൂസേവാലയെ കൊന്നതും ഇതേ മോഡല്‍ പിസ്റ്റള്‍ ഉപയോഗിച്ച്'

Published : Apr 16, 2023, 02:25 PM IST
ആതിഖ് കൊല: പ്രതികള്‍ ഉപയോഗിച്ചത് സിഗാന പിസ്റ്റള്‍, 'മൂസേവാലയെ കൊന്നതും ഇതേ മോഡല്‍ പിസ്റ്റള്‍ ഉപയോഗിച്ച്'

Synopsis

ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. പാകിസ്ഥാന്‍ വഴിയാണ് ഇവ രാജ്യത്ത് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഖ്‌നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത് തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ആറ് മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. പാകിസ്ഥാന്‍ വഴിയാണ് ഇവ രാജ്യത്ത് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ കൊന്നതും ഇതേ മോഡല്‍ പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, പ്രതികളായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്നും കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. ഇവര്‍ മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അതീവസുരക്ഷ വലയത്തിലായിരുന്ന മുന്‍ എംപിയും ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ ആതിഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്നു പേര്‍ വെടിവച്ചത്. യൂട്യൂബ് വാര്‍ത്ത ചാനലിന്റെ മൈക്ക് ഐഡിയും ക്യാമറുമായി അരമണിക്കൂര്‍ മുമ്പ് എത്തിയാണ് പ്രതികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നത്. പൊലീസ് കാവല്‍ മറികടന്ന് പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയര്‍ത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു. 

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു.
 

 'ആരോഗ്യ നില ഗുരുതരം, ഡോക്ടർമാർ പരമാവധി പരിശ്രമിക്കുന്നുണ്ട്'; സന്തോഷിനെ സന്ദർശിച്ച് മന്ത്രി രാധാകൃഷ്ണൻ 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും