മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം

By Web TeamFirst Published Oct 20, 2021, 2:19 PM IST
Highlights

 ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും, അധ്യാപിക റോഷ്നി എന്നിവർക്ക് നേരയാണ് കഴിഞ്ഞ പത്തിന്  ആക്രമണം നടന്നത്. 

ലഖ്നൌ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും, അധ്യാപിക റോഷ്നി എന്നിവർക്ക് നേരയാണ് കഴിഞ്ഞ പത്തിന്  ആക്രമണം നടന്നത്. വാരണാസിയിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു ഇരുവരും. മുമ്പുണ്ടായ സമാന സംഭവങ്ങൾ പോലെ  മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. സമീപത്തേക്ക് വന്ന അക്രമികൾ വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് വലിച്ചിഴച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന് ഇരായ കന്യാ സ്ത്രീകൾ ആരോപിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ കന്യാ സ്ത്രീകൾക്കെതിരെ കേസ് കൊടുക്കാൻ സംഘടനാ പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ സ്കൂൾ അധികൃതരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കമുള്ളവർ കൂടിയാലോചിച്ച ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പരാതി നൽകാൻ കന്യാസ്ത്രീകളും തയ്യാറായിട്ടില്ല. ഹുന്ദു യുവവാഹിനി സംഘടനയിൽ നിന്നുള്ള ഭീഷണി ഭയന്നാണ് പരാതി നൽകാൻ തയ്യാറാകാത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നേരത്തെ ത്സാൻസിയിലും സമാനമായി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിരുന്നു.  ട്രെയിൻ യാത്രയ്ക്കിടെ ഝാൻസിയിൽ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള  യാത്രയ്ക്കിടെ ആയിരുന്നു കയ്യേറ്റശ്രമം. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ കേസ് കോടതിയിൽ നടന്നുവരികയാണ്.

click me!