
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജന്‍സിയുടെ റഡാറിലാണ്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. അതേസമയം, പ്രത്യേക അന്വേഷണ സംഘം വീണ്ടും അയോധ്യയിലെത്തി. തട്ടിപ്പില്‍ പരാതി ഉന്നയിച്ച വ്യവസായികളുടെയും മൊഴിയെടുക്കാനും എസ്ഐടി. തട്ടിപ്പില്‍ നഷ്ടപ്പെട്ട 60 കിലോ വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. തട്ടിപ്പില്‍ ആരോപണം നേരിടുന്ന ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ വിശ്വഹിന്ദു പരിഷത്ത് നേതാവ് തള്ളിപ്പറഞ്ഞു.
ഇന്ത്യന്‍ ബുള്യന്‍ ആന്‍റ് ജുവലേഴ്സ് അസോസിയേഷനാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 60 കിലോ വെള്ളിക്കട്ടി നല്‍കിയത്. രാജ്യമെമ്പാടുമുളള വ്യാപാരികളില്‍ നിന്ന് വഴിപാടായി വെള്ളി വാങ്ങി അവരുടെ പേര് ആലേഖനം ചെയ്താണ് സമര്‍പ്പിച്ചത്. വെള്ളിക്കട്ടി പോയിട്ട് പൊടി പോലുമില്ലാത്തിടത്ത് ക്ഷേത്രട്രസ്റ്റിനെതിരെ പരാതി നല്‍കുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയും സമര്‍പ്പിച്ചിരുന്നു.
രസീതും വഴിപാട് ചാര്‍ത്തി നില്‍ക്കുന്ന വിഗ്രഹത്തിന്‍റെ ഫോട്ടോയും അയച്ച് നല്‍കാമെന്ന് വിശ്വകര്‍മ്മയോട് പറഞ്ഞതും കളവായിരുന്നു. രണ്ട് കോടി രൂപയുടെ വെള്ളി നല്‍കിയിരുന്നെന്നും രസീത് പോലും നല്‍കിയില്ലെന്നും കാസില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രാജു മാന്‍വാനിയും പരാതിപ്പെട്ടിരുന്നു. ഇവരുടേതടക്കം രഹസ്യമായി വിവരം നല്‍കിയവരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയോട് അടുപ്പമുള്ള ക്ഷേത്ര ജീവനക്കാരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടുത്തതായി പ്രത്യേക സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam