
മധ്യപ്രദേശ്: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആരോപിച്ചു. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകൻറെ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
എന്തുകൊണ്ടാണ് ഇത്ര വിലമതിക്കുന്ന ഭൂമി ഇത്ര തുച്ഛമായ വിലക്ക് വിറ്റതേന്നും, മുഖ്യമന്ത്രിയായ ശേഷം 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്നും വന്നുവെന്നും അദ്ദേഹം ചോദിച്ചു. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തെറ്റെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തത്. പ്രധാനമന്ത്രി രണ്ട് വിഷയങ്ങളിലും മൗനം പാലിക്കുന്നത് എന്തിനാണെന്നും കോൺഗ്രസ് ചോദിച്ചു.
മധ്യപ്രദേശ് സർക്കാർ വൻ വികസനപദ്ധതികൾ നടപ്പാക്കുന്ന ഉജ്ജെയിനിൽ മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത് ചർച്ചയായതിനു പിന്നാലെയാണ് കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തിയത് . സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉജ്ജെയിനിലെ ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവർ ചേർന്ന് 2023 മുതൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam