
ദില്ലി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം.
മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മൂന്ന് ഏജൻസികൾ ഒരേ വിവരം നൽകിയതിനാൽ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ദില്ലി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നും റിപ്പോർട്ട്‌കൾ
അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് തുടരുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ദില്ലി പൊലീസ് ആവർത്തിച്ചു.
അയോധ്യ കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറിൽ വിഛേദിച്ച ഇന്റർനെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam