ബിഹാറിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് 70-ൽ അധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിയും വയറുവേദനയും പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്. ഭക്ഷണത്തിൽ പല്ലി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

പാറ്റ്ന: ബിഹാറിലെ മധേപുര അപ്ഗ്രേഡഡ് മിഡിൽ സ്കൂളിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 70ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഓരോരുത്തരായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഛർദ്ദി, വയറുവേദന, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികൾക്ക് ഉണ്ടായത്. സംഭവവിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി. അസുഖബാധിതരായ കുട്ടികളെ ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഉപയോഗിച്ച് മധേപുര സദർ ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റി. സംഭവത്തിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ബാക്കിയുള്ള കുട്ടികൾ ആരോഗ്യ നില വീണ്ടെടുത്തുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം ഉച്ച ഭക്ഷണത്തിൽ പല്ലി പോലെയുള്ള ജീവികൾ വീണിരിക്കാമെന്ന സംശയമാണ് ഉയരുന്നത്. ഒരു എൻജിഒ വഴിയാണ് ഭക്ഷണം വിതരണം ചെയ്തതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയെ കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.