
കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.
വിധി മാത്രമേ താൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതൽ കാര്യം അറിയില്ലെന്നും അവർ പറഞ്ഞു. ലക്ഷദ്വീപ് പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാൽ പൊലീസുകാർ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്നം തരണം ചെയ്യാനാണ് താൻ ഇറങ്ങിയത്. ഞാനിപ്പോൾ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുൽത്താന പറഞ്ഞു.
ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. മൂന്ന് ദിവസം കവരത്തിയിൽ ലക്ഷദ്വീപ് പൊലീസ് ഐഷയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട്, ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശം നടത്തിയതിനെ തുടർന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam