ഹാഥ്റസിൽ മലയാളി മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ്: കെയുഡബ്ല്യുജെ ഹർജി സുപ്രീംകോടതിയിൽ

By Web TeamFirst Published Oct 7, 2020, 11:12 AM IST
Highlights

കേരള പത്രപ്രവർത്തകയൂണിയൻ ഹേബിയസ് കോ‍ർപ്പസ് ഹർജിയാണ് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് അഴിമുഖം പ്രതിനിധിയും കെയുഡബ്ല്യുജെ ദില്ലി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകന്‍റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തകയൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകി. അഡ്വ. വിൽസ് മാത്യു മുഖേന ഹേബിയസ് കോർപ്പസ് ഹർജിയാണ് നൽകിയത്. കെയുഡബ്ല്യുജെയുടെ ദില്ലി ഘടകം സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ. അഴിമുഖം എന്ന വാർത്താവെബ്സൈറ്റിന്‍റെ പ്രതിനിധിയാണ്. 

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പൻ ജോലി ചെയ്തിരുന്നത്. ഹാഥ്റസ് സന്ദർശിക്കാൻ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മേഖലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ദിഖിനെ അറസ്റ്റിലായ ശേഷം ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ലെന്ന്, കെയുഡബ്ല്യുജെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഇതേകാര്യം ചൂണ്ടിക്കാട്ടി, കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ജോലി നിർവഹിക്കാൻ പോയ ഒരു മാധ്യമപ്രവർത്തകനെ റിപ്പോർട്ടിംഗിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും, അടിയന്തരമായി സിദ്ദിഖിനെ വിട്ടയക്കണമെന്നും കെയുഡബ്ല്യുജെ കത്തിൽ ആവശ്യപ്പെട്ടു.

click me!