
താനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ. "സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും" എന്നാണ് ബാബ രാംദേവ് പറഞ്ഞത്.
വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്‍റെ വിവാദ പ്രസ്താവന. "സ്ത്രീകൾ സാരിയില്‍ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാന്‍ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കും എന്നാണ്."
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയെപ്പോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ദീർഘായുസ്സ് ജീവിക്കാൻ രാംദേവ് ചടങ്ങിന് എത്തിയ ജനങ്ങളോട് അഭ്യർത്ഥിച്ചു.
യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു ചടങ്ങില്‍ കൂടുതല്‍. യോഗ പരിശീലനം കഴിഞ്ഞയുടന്‍ ആയിരുന്നു ബാബ രാംദേവിന്‍റെ യോഗം ആരംഭിച്ചത് ഇതോടെ സ്ത്രീകൾക്ക് യോഗ വസ്ത്രം മാറാൻ സമയം ലഭിക്കാതെ യോഗ സ്യൂട്ടിൽ തന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇത് വീക്ഷിച്ച രാംദേവ് അവർക്ക് സാരികളിലേക്ക് മാറാൻ സമയമില്ലെങ്കിൽ പ്രശ്‌നമില്ലെന്നും വീട്ടിൽ പോയതിന് ശേഷം അത് ചെയ്യാമെന്നും പറഞ്ഞു. തുടർന്നാണ് രാംദേവ് വിവാദമായ പ്രസ്താവന നടത്തിയത്.
താനെയിലെ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാംദേവിന്‍റെ വിവാദ പ്രസ്താവന ഗൗരവമായി എടുത്ത മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ശനിയാഴ്ച രാംദേവ് ഈ വിഷയത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
രാംദേവിന്‍റെ പ്രസ്താവനയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. രാംദേവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പരാമർശം നടത്തിയപ്പോൾ എന്തുകൊണ്ട് അമൃത ഫട്നാവിസ് പ്രതിഷേധം ഉയർത്തിയില്ലെന്നും ചോദിച്ചു.
ശിവാജിക്കെതിരെ ഗവർണർ അപമാനകരമായ പരാമർശം നടത്തുമ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കർണാടകയിലേക്ക് ചേര്‍ക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുമ്പോഴും ബിജെപി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. ദില്ലിക്ക് പണയം വെച്ചിരിക്കുകയാണോ സര്‍ക്കാറിന്‍റെ നാവ് - റാവുത്ത് ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam