26/11  തുറന്ന് കാണിച്ചത് ചില പോരായ്മകളെ, അതിര്‍ത്തി കടന്നുള്ള ആക്രമണം നേരിടേണ്ടത് ധീരമായി: മുന്‍ വൈസ് അഡ്മിറല്

By Web TeamFirst Published Nov 27, 2022, 12:25 AM IST
Highlights

സുരക്ഷ, നിരീക്ഷണം, ഇന്‍റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കല്‍, സേനകളുടെ ഏകോപനം എന്നിവയുടെ പോരായ്മകളഅ‍ തുറന്നുകാണിക്കാന്‍ 26/11 ലെ ഭീകരാക്രമണത്തിന് സാധിച്ചു. 

മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്നത്തെ ആക്രമണം കുറച്ചുകൂടി ധീരമായി നേരിടേണ്ടിയിരുന്നുവെന്ന നിരീക്ഷണവുമായി മുന് വൈസ് അഡ്മിറല്‍ ആര്‍ പി സുതന്‍. ഭാവിയില്‍ കടലിലൂടെയുള്ള ഏതൊരു ഭാകരാക്രമണത്തേയും നേരിടാന്‍ പ്രവര്‍ത്തന സജ്ജമായ ഇന്‍റലിജന്‍സ്, കൃത്യമായ നിരീക്ഷണം, സമയ ബന്ധിതമായ നിര്‍വീര്യമാക്കല്‍ നടപടികളിലൂടെ  സാധിക്കുമെന്നാണ് മുന്‍ വൈസ് അഡ്മിറല്‍ പ്രതികരിക്കുന്നത്. മുംബൈ ഭീകരാക്രമണം നേരിട്ട സമയത്തെ സാഹചര്യങ്ങള്‍ കുറച്ചുകൂടി മികച്ച നിലയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നുമാണ് ആര്‍ പി സുതന്‍ നിരീക്ഷിക്കുന്നത്. സുരക്ഷ, നിരീക്ഷണം, ഇന്‍റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കല്‍, സേനകളുടെ ഏകോപനം എന്നിവയുടെ പോരായ്മകളഅ‍ തുറന്നുകാണിക്കാന്‍ 26/11 ലെ ഭീകരാക്രമണത്തിന് സാധിച്ചു. 

വളരെ വിദഗ്ധമായി ആവിഷ്കരിച്ച ഭീകരാക്രമണം തടയുന്നത് ഈ പോരായ്മകള്‍ പരിഹരിച്ചേ മതിയാവൂ എന്നും ഇദ്ദേഹം വിലയിരുത്തുന്നു. കൃത്യമായ ഇടവേളകളില്‍ ഇത്തരം വീഴ്ചകളുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ആഭ്യന്തര സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തീരമേഖലയിലെ മത്സ്യ ബന്ധന തൊഴിലാളികളെ ഉള്‍പ്പെടുത്തിയടക്കമുള്ള പല വിധ തന്ത്രങ്ങളും ഇതിനായി പാലിക്കേണ്ടതുണ്ടെന്നും ആര്‍ പി സുതന്‍ പറയുന്നു. സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും തുടര്‍ച്ചയായി നിരീക്ഷണം ഉറപ്പാക്കുന്നതില്‍ ചില പരിമിതികളുണ്ട്. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികളുടെ സഹകരണത്തോടെ ഇത് മറികടക്കാനാവും. 

രാജ്യത്തിന് വേണ്ടിയുള്ള പോരാളികളാണ് ഓരോരുത്തരും എന്ന് വ്യക്തമാക്കിയതാണ് 26/11 ലെ ഭീകരാക്രമണം. സമാനമായൊരു ഭീകരാക്രമണം മറ്റൊരിടത്തും ഉണ്ടാവാതിരിക്കാന്‍ ഓരോരുത്തരും ജാഗരൂകരാവേണ്ടതുണ്ട്. ഒരു മത്സ്യബന്ധന ബോട്ട് കാണാതായാല്‍ അത് അധികൃതരെ അറിയിക്കുന്നതിലൂടെ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മത്സ്യ ബന്ധനത്തൊഴിലാളികള്ക്ക് സാധിക്കും. തീര മേഖലയിലെ ഏതൊരു സംശയകരമായ നീക്കവും അധികൃതരെ അറിയിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. കടലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭീകരാക്രമണം തടയുന്നതില്‍ ഇത്തരം ചെറിയ വിവരങ്ങള്‍ പോലും നിര്‍ണായകമാണ്. 

ഇത്തരം വിവരങ്ങള്‍ മറ്റ് സേനകളുമായി പങ്കുവയ്ക്കേണ്ടതും അത്യാവശ്യമാണ്. ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഇതിന് ആവശ്യമാണ്. ആക്രമണം നടന്ന മേഖലയില്‍ നാവിക സേനയോ എന്‍എസ്ജി കമാന്‍ഡോകളോ എത്തി സാഹചര്യം കൈകാര്യം ചെയ്യുമ്പോളുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ പ്രാദേശികമായ സംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ കൂടുതല്‍ ധീരമായി നേരിടേണ്ടത് ആവശ്യമാണെന്നും ആര്‍ പി സുതന്‍ നിരീക്ഷിക്കുന്നു.  

click me!