
ദില്ലി: വ്യോമസേനയുടെ ഹെലികോപ്ടർ തകർന്ന് വീരമൃത്യു വരിച്ച ജവാൻ സിദ്ധാർഥ് യാദവിന്റെ മൃതദേഹം സംസ്കരിച്ചു. ആയിരങ്ങളാണ് സിദ്ധാർഥിന് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. കണ്ണീരണിയിക്കുന്നതായിരുന്നു വീട്ടിലെയും നാട്ടിലെയും കാഴ്ച. ജന്മനാടായ ഹരിയാനയിലെ റെവാരി ജില്ലയിലെ മജ്ര ഭൽഖിയിലായിരുന്നു സംസ്കാരം. ഗ്രാമവാസികൾ, മുൻ സൈനികർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാക വഹിച്ചുകൊണ്ട് മുൻ സൈനികർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. വഴിയിൽ നാട്ടുകാർ പുഷ്പവൃഷ്ടി നടത്തി. വ്യോമസേന ആചാരവെടിയുതിർത്തു.
പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രതിശ്രുത വധു സനിയയുടെ സങ്കടം ഹൃദയഭേദകമായി. ''ബേബീ, നീ എന്നെ കൊണ്ടുപോകാൻ വന്നില്ല.. എന്നെ കൊണ്ടുപോകുമെന്ന് നീ പറഞ്ഞിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ മുഖം കാണിക്കൂ. ഞാൻ അവസാനമായി ഒന്നു കാണട്ടേ''-പ്രതിശ്രുത വധു അപേക്ഷിച്ചു. കണ്ടു നിൽക്കുന്നവരുടെ കണ്ണുനിറയുന്നതായിരുന്നു സംഭവം.
മാർച്ച് 23 ന് വിവാഹനിശ്ചയത്തിനായി യാദവ് നാട്ടിലെത്തിയിരുന്നു. മാർച്ച് 31 ന് വീണ്ടും ഡ്യൂട്ടിയിൽ എത്തി. വിവാഹ ശേഷം പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലായിരിന്നു. അതിനിടെയാണ് ദുരന്തമുണ്ടായത്.