കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

By Web TeamFirst Published Oct 24, 2021, 1:57 PM IST
Highlights

പ്രതിഷേധം അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വീണ്ടും കത്തയച്ചു. ആര്‍ച്ച് ബിഷപ്പ് നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു.

ബെംഗളൂരു: മതപരിവര്‍ത്തനം ( convesrion ) ആരോപിച്ച് കര്‍ണാടകയില്‍ ( karnataka ) ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം. ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഹുബ്ലിയില്‍ പ്രതിഷേധം കാരണം പള്ളികളില്‍ കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രതിഷേധം അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വീണ്ടും കത്തയച്ചു. ആര്‍ച്ച് ബിഷപ്പ് നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു.

നിർബന്ധിത മതപരിവർത്തനത്തിന് എതിരെ വിഎച്ച്പി, ബജറംഗ് ദള്‍ പ്രതിഷേധം തുടരുന്നതിനിടെ കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമം ഉടൻ പാസാക്കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ നിര്‍ബന്ധിച്ച് ക്രൈസ്തവരായി മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ബജറംഗ് ദള്‍ അടക്കമുള്ള സംഘടനകളുടെ ആരോപണം. 

അതിനിടെ കര്‍ണാടകയിലെ മുഴുവന്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കണക്കെടുപ്പ് തുടങ്ങി. സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ചുമതല.  ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് കത്തയച്ചു.
 

click me!